സംസ്ഥാനത്തെ സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലെ നിർമാണ വിവരങ്ങളുടെ പട്ടികയിൽ പരാതിയുള്ളവരുടെ സ്ഥലങ്ങൾ വിദഗ്ധസമിതി പരിശോധിക്കും. സംസ്ഥാന സ്റ്റേറ്റ് റിമോട്ട് സെൻഡിങ് ആൻഡ് എൻവയോൺമെന്റ് സെന്റർ (കെഎസ്‌ആർഇസി) തയ്യാറാക്കിയ പട്ടികയിലെ പരാതികളാണ് പരിശോധിക്കുക.
ഉപഗ്രഹ സർവേയിലെ വിവരങ്ങൾ അപൂർണമായിരിക്കുമെന്ന് നേരത്തേ വനംവകുപ്പ് വ്യക്തമാക്കിയിരുന്നു. അതിനാലാണ് പരാതി അറിയിക്കാൻ അവസരം നൽകിയത്. www.kerala.gov.inലെ ഡോക്യുമെന്റ്‌സ് വിഭാഗത്തിൽ ഉപഗ്രഹ സർവേ ലഭ്യമാണ്. ഇതിൽ ഉൾപ്പെടാത്തവർക്ക് അവരുടെ സ്ഥലവിവരങ്ങൾ അടക്കം പ്രത്യേകം തയ്യാറാക്കിയ ഫോമിൽ രേഖപ്പെടുത്തി അറിയിക്കാം. 23നകം eszexpertcommittee@gmail.com എന്ന മെയിലിലേക്ക് പരാതി അയക്കണം.
ജില്ല, വില്ലേജ്, തദ്ദേശസ്ഥാപനം, ബ്ലോക്ക് നമ്പർ, സർവേ നമ്പർ, കെട്ടിട വിഭാഗം എന്നിവയടക്കമാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് പരിശോധിച്ചശേഷം പരാതി നൽകാം. തുടർന്ന് ജനവാസമേഖലയിലെ നിർമാണം സംബന്ധിച്ച കണക്കെടുപ്പ് നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി നേരിട്ട് പരാതി സ്ഥലങ്ങൾ പരിശോധിക്കും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാകും പരിശോധന. പരിസ്ഥിതിലോല മേഖലകളിൽ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 24,232 കെട്ടിടമുണ്ട്. 14,771 കെട്ടിടം വീടുകളാണ്.