ചിരട്ടപ്പാലിന്റെ ഗ്രേഡ് നിശ്ചയിക്കാനാവില്ലെന്നു ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ (ബിഐഎസ്) തീരുമാനം ഇറക്കുമതി സാധ്യത കുറയ്ക്കും. ഗ്രേഡ് നിശ്ചയിച്ചു കിട്ടിയാൽ വൻതോതിൽ ചിരട്ടപ്പാൽ ഇറക്കുമതിക്കു വഴിയൊരുങ്ങുമായിരുന്നതാണു ബിഐഎസിന്റെ ഇടപെടലിൽ കർഷകർക്ക് നേട്ടമായത്.
ബിഐഎസിന്റെ നിർദേശപ്രകാരം റബർ ബോർഡ് ഗവേഷണകേന്ദ്രം പഠനം നടത്തുകയും ഗ്രേഡ് നിശ്ചയിക്കൽ അസാധ്യമെന്നു അറിയിക്കുകയും ചെയ്തതാണ് നിർണായകമായത്. കഴിഞ്ഞ ഒന്പതിനു ചേർന്ന ബിഐഎസ് യോഗം വിഷയം ചർച്ചചെയ്തു തള്ളുകയായിരുന്നു.
ബ്ലോക്ക് റബർ മാനുഫാക്ചേഴ്സും ടയർ ഉത്പാദാകരും വർഷങ്ങളായി നടത്തിയ ശ്രമങ്ങൾക്കാണു തിരിച്ചടിയായത്. ബ്ലോക്ക്, ക്രന്പ് റബറിനു ബിഐഎസ് ഗ്രേഡ് നിശ്ചയിച്ചു തരണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് റബർ മാനുഫാക്ചേഴ്സും ടയർ ഉത്പാദകരും പ്രധാനമന്ത്രിക്കു നിവേദനം സമർപ്പിച്ചതോടെയാണു വിഷയം ചർച്ചയാകുന്നത്.
2017ൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയം ബിഐഎസിന്റെ പരിഗണനയ്ക്കു വിട്ടു. ബിഐഎസ് റബർ ബോർഡ് ഗവേഷണ കേന്ദ്രത്തെ പഠിക്കാൻ ചുമതലപ്പെടുത്തി. ഗ്രേഡ് നിശ്ചയിക്കൽ സാധ്യമാകില്ലെന്ന് ഗവേഷകർ റിപ്പോർട്ട് നൽകിയത് സ്വീകരിച്ചാണു തുടർനടപടി ഉപേക്ഷിച്ചത്. ചിരട്ടപ്പാലിന്റെ ഇറക്കുമതി ലക്ഷ്യമിട്ടു പിഎം ഓഫീസിനെ സമീപിച്ച ബ്ലോക്ക് റബർ മാനുഫാക്ചേഴ്സിനും ടയർ ഉത്പാദകർക്കും റബർ ബോർഡ് ഗവേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് തിരിച്ചടിയായി.
ചിരട്ടപ്പാൽ ഇറക്കുമതിയെയും ഗ്രേഡിംഗിനെയും എതിർത്ത് ഉപാസി, റബർ ബോർഡ്, ലാറ്റക്സ് പ്രോസസേഴ്സ് അസോസിയേഷൻ, റബർ ഉത്പാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മ എന്നിവർ രംഗത്തെത്തിയിരുന്നു. നാലുവർഷംനീണ്ട പഠനത്തിനുശേഷം നവംബർ 30നാണ് ഗവേഷണകേന്ദ്രം ബിഐഎസിനും വാണിജ്യമന്ത്രാലയത്തിനും റിപ്പോർട്ട് സമർപ്പിച്ചത്.
ചിരട്ടപ്പാൽ ഏറെനാൾ സൂക്ഷിക്കുന്പോൾ സ്വാഭാവിക റബറിന്റെ അളവ് കുറയും സംഭരിച്ചു വയ്ക്കുന്നത് ഗുണകരമല്ലെന്നും ഇത് ശേഖരിച്ചുവയ്ക്കുന്നിടത്ത് കീടങ്ങൾ, സൂഷ്മാണുക്കൾ എന്നിവയുടെ സാന്നിധ്യം വർധിക്കുമെന്നും ഇത് ആരോഗ്യത്തിനു ദോഷം ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ചിരട്ടപ്പാൽ മറ്റു രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്താൽ അവിടെനിന്നു കീടങ്ങളും സൂഷ്മാണുക്കളും ഇവിടേക്കെത്തുന്നതിനിടയാക്കും. ജലസാന്നിധ്യം കൂടുതലുള്ളത് കീടവളർച്ചയ്ക്കു സഹായിക്കുകയും ചെയ്യും. റബറിന്റെ അളവുകൂടിയും കുറഞ്ഞും വരുന്നതിനാൽ ഗ്രേഡ് നിശ്ചയിക്കൽ പ്രായോഗികമല്ലെന്നും വ്യക്തമാകുന്നു.