സംസ്ഥാനത്തെ സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള ഭൂപ്രദേശങ്ങൾ അടയാളപ്പെടുത്താൻ വനംവകുപ്പ് ഉപഗ്രഹ ചിത്രങ്ങൾ മുഖേന തയാറാക്കി പുറത്തുവിട്ട മാപ്പുകളിൽ അടിമുടി ആശയക്കുഴപ്പവും ആശങ്കയും. ബഫർ സോൺ മേഖലകളിലെ സാധാരണ ജനങ്ങൾക്കു തങ്ങളുടെ വീടുകളോ സ്വത്തുക്കളോ നിശ്ചിത ഒരു കിലോമീറ്റർ പരിധിയിൽ വരുന്നുണ്ടോ എന്നറിയാൻ മാപ്പിനു പുറത്തു മറ്റു മാർഗങ്ങൾ തേടേണ്ട സ്ഥിതിയായി.
സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള വീടുകൾ, കെട്ടിടങ്ങൾ, മറ്റു നിർമാണങ്ങൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയാണു മാപ്പുകൾ തയാറാക്കിയിട്ടുള്ളതെന്നാണു വനംവകുപ്പ് അറിയിച്ചത്. ബഫർ സോണിൽ വരുന്ന മേഖലകൾ തിരിച്ചറിയാൻ ജനങ്ങളെ സഹായിക്കുന്ന ലാൻഡ് മാർക്കുകളൊന്നും മാപ്പിലില്ല.
റോഡുകൾ, പുഴകൾ, പ്രാദേശിക സ്ഥലപ്പേരുകൾ എന്നിവ മാപ്പിൽ രേഖപ്പെടുത്താത്തതിനാൽ നിർദിഷ്ട പ്രദേശങ്ങളിലെ താമസക്കാരും ഭൂവുടമകളും ആശയക്കുഴപ്പത്തിലാണ്. വീടുകളും വാണിജ്യസ്ഥാപനങ്ങളും ഒരേ രീതിയിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇതെല്ലാം പഠിച്ച് എട്ടു ദിവസത്തിനുള്ളിൽ പരാതികൾ അറിയിക്കുക വിദഗ്ധർക്കുപോലും അസാധ്യമാകും.
ചെറുതെല്ലാം ഔട്ട് !
ഉപഗ്രഹ സർവേ പ്രകാരമുള്ള മാപ്പിൽ ചെറിയ വീടുകളൊന്നും ഉൾപ്പെട്ടിട്ടില്ല. ആകാശക്കാഴ്ചയിൽ തിരിച്ചറിയാനാകാത്ത കുടിലുകളും മറ്റു കെട്ടിടങ്ങളും മാപ്പിലില്ല. തങ്ങൾ ബഫർ സോണിന് അകത്തോ പുറത്തോ എന്ന അവിടത്തെ താമസക്കാരെ സംബന്ധിച്ചുള്ള ആശയക്കുഴപ്പം ഇതോടെ ഇരട്ടിക്കുകയാണ്.
പഞ്ചായത്ത്, വില്ലേജ്തല സർവേ നമ്പറുകൾ ഉൾപ്പെടെയുള്ള നിർമിതികളുടെ വിവരങ്ങൾ മാപ്പിലുണ്ടെന്നാണ് വനംവകുപ്പ് വിശദീകരിക്കുന്നത്.
ഗ്രൗണ്ടിൽ മാർക്ക് വേണം
ഫിസിക്കൽ മാർക്കിംഗ് നടത്തി അതിർത്തികളിൽ അടയാളങ്ങൾ സ്ഥാപിച്ചാലേ ബഫർ സോൺ അതിരുകൾ സംബന്ധിച്ചു ജനങ്ങൾക്കു വ്യക്തത ലഭിക്കൂ. നിലവിലെ മാപ്പിൽ അടയാളപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളേക്കാൾ അധികമായിരിക്കും യഥാർഥ ബഫർ സോൺ എന്നാണു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മാപ്പിലെ വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനും പരാതികൾ നൽകുന്നതിനും അനുവദിച്ചിട്ടുള്ള സമയപരിധി നീട്ടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
മൂന്നാറിന്റെ അതിർത്തി കുട്ടന്പുഴ?
ചില ദേശീയോദ്യാനങ്ങളുടെ മാപ്പുകളിൽ പ്രദേശങ്ങളുടെ പേരുകൾ തെറ്റായാണു രേഖപ്പെടുത്തിയിട്ടുള്ളത്. മൂന്നാർ പഞ്ചായത്തിൽ ഉൾപ്പെട്ട ഇരവികുളം ദേശീയോദ്യാനത്തിന്റെ ഒരു അതിരിൽ എറണാകുളം ജില്ലയിലെ കുട്ടന്പുഴ പഞ്ചായത്താണെന്നാണു വനംവകുപ്പിന്റെ പുതിയ മാപ്പിലെ കണ്ടെത്തൽ. മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകൾ മറ്റ് അതിർത്തികളിലുണ്ടെന്നു പറയുന്ന മാപ്പിൽ, മൂന്നാറിനോടു ചേർന്നു കിടക്കുന്ന മാങ്കുളം, അടിമാലി പഞ്ചായത്തുകളെ അതിർത്തിയിൽനിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
വർഷങ്ങൾക്കു മുന്പ് ഇടമലക്കുടി, മാങ്കുളം പ്രദേശങ്ങൾ കുട്ടന്പുഴയുടെ ഭാഗമായിരുന്നപ്പോഴത്തെ മാപ്പാണ് പുതിയ ബഫർ സോൺ നിർണയത്തിനായി ഉപയോഗിച്ചിട്ടുള്ളതെന്നാണ് ആരോപണം.