ഓണ്ലൈൻ ഭക്ഷണവിതരണ മേഖലയിൽ ജോലി ചെയ്യുന്നവരെ ഏതെങ്കിലും ക്ഷേമനിധിയുടെ ഭാഗമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. വിവിധ ക്ഷേമനിധികളിലെ അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി ക്ഷേമനിധിയിൽനിന്നും ഫണ്ട് നീക്കിവയ്ക്കുന്നതിന് ക്ഷേമനിധി ബോർഡ് ചെയർമാന്മാർക്ക് നിർദേശം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2022-ലെ കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി(ഭേദഗതി) ബിൽ, 2022-ലെ കേരള മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി ക്ഷേമനിധി(ഭേദഗതി) ബിൽ എന്നീ ബില്ലുകളിന്മേൽ നിയമസഭയിൽ നടന്ന ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.
അബ്കാരി തൊഴിലാളി ക്ഷേമനിധി ബിൽ തൊഴിലുടമകളെ സഹായിക്കാനല്ലെന്നും മറിച്ച് അംശാദായത്തിൽ വർധന വരുത്തുക വഴി തൊഴിലാളികളുടെ ആനുകൂല്യങ്ങൾ കൂട്ടാൻ ലക്ഷ്യമിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു.
ക്ഷേമനിധിയിലേക്ക് തൊഴിലാളികൾ അടയ്ക്കുന്ന അംശാദായം തൊഴിലാളിയുടെ പ്രതിമാസ വേതനത്തിന്റെ 10 ശതമാനത്തിൽ നിന്ന് 11.5 ശതമാനമായി ഉയർത്താനുള്ളതാണ് ഭേദഗതി. തൊഴിലുടമയുടെ വിഹിതം 10 ശതമാനമായി തുടരും. തൊഴിലുടമ ഗ്രാറ്റുവിറ്റിയായി അടയ്ക്കേണ്ട വിഹിതം തൊഴിലാളിയുടെ വേതനത്തിന്റെ അഞ്ചു ശതമാനമെന്നത് ഏഴു ശതമാനമായി ഉയർത്താനും ഭേദഗതിയിലൂടെ നിർദേശിക്കുന്നു. രണ്ട് ബില്ലുകളും നിയമസഭ പാസാക്കി.
ആർച്ച് ബിഷപ്പിനെതിരായ കേസ് അന്വേഷണഘട്ടത്തിൽ: മുഖ്യമന്ത്രി
വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ടു ലത്തീൻ അതിരൂപതാ ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോയ്ക്കെതിരേ പോലീസ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷണഘട്ടത്തിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ഹൈക്കോടതി വിധി ലംഘിച്ചു നടത്തിയ സമരത്തിനിടെയുണ്ടായ സംഭവങ്ങളിൽ ക്രമസമാധാന പാലനത്തിന്റെ ഭാഗമായാണു പോലീസ് നടപടി സ്വീകരിച്ചതെന്നും അനൂപ് ജേക്കബിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി. എന്നാൽ സംഭവ സ്ഥലത്ത് ഇല്ലാതിരുന്ന ബിഷപ്പിനെതിരേ എടുത്ത കേസ് പിൻവലിക്കുമോയെന്ന ചോദ്യത്തിന് പ്രത്യേക മറുപടിയും നൽകിയില്ല.
കുട്ടനാട്ടിലെ കുടിവെള്ളപ്രശ്നം: പരിഹാരം കാണുമെന്നു മന്ത്രി
കുട്ടനാട്ടിലെ കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണാനുള്ള ബൃഹദ് പദ്ധതിക്ക് ഉടൻ പുതുക്കിയ ഭരണാനുമതി നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. പ്ലാന്റ്, ടാങ്ക് എന്നിവയ്ക്കായുള്ള സ്ഥലമെടുപ്പ് വൈകിയതിനാൽ എസ്റ്റിമേറ്റ് തുക 289.54 കോടിയിൽനിന്ന് 387.91 കോടിയായി ഉയർത്തിയിട്ടുണ്ട്.
13 പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കാൻ 30 ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധജല പ്ലാന്റാണ് നിർമിക്കുക. ജൽജീവൻ മിഷന്റെ ഭാഗമായി ഇതു പൂർത്തിയാക്കുമെന്നും തോമസ് കെ.തോമസിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
ഉന്നതവിദ്യാഭ്യാസം: പരന്പരാഗത കോഴ്സുകളിൽ മാറ്റം വേണം
സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ മേഖലയിലെ പരന്പരാഗത കോഴ്സുകളിൽ കാലാനുസൃതമായി മാറ്റം വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സാങ്കേതികാധിഷ്ഠിത ഉന്നതവിദ്യാഭ്യാസ ശക്തീകരണം പ്രധാനമാണ്. കാലഘട്ടത്തിനനുസരിച്ചു വിദ്യാർഥികൾക്ക് ആവശ്യമുള്ളതും അവർ ആവശ്യപ്പെടുന്നതുമായ കോഴ്സുകൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൊണ്ടുവരാൻ നടപടി സ്വീകരിക്കും.
ഡിജിറ്റൽ സാങ്കേതികവിദ്യക്കനുസൃതമായ കോഴ്സുകൾക്കാണ് ഇതിൽ പ്രാധാന്യം നൽകുക. ഇക്കാര്യങ്ങൾ പരിഗണിച്ചു ഡിജിറ്റൽ സയൻസ് പാർക്ക് സമയബന്ധിതമായി പൂർത്തീകരിക്കും. ഡിജിറ്റൽ സയൻസ് പാർക്കിന്റെ താത്കാലിക പ്രവർത്തനം ടെക്നോ സിറ്റിയിലെ കബനി ബ്ലോക്കിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലൈറ്റ് മെട്രോയ്ക്കു കേന്ദ്രാനുമതി ലഭിച്ചിട്ടില്ല
തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോയ്ക്ക് കേന്ദ്രാനുമതി ലഭിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നാറ്റ് പാക് വഴിയോ മറ്റ് അക്രഡിറ്റഡ് ഏജൻസികൾ വഴിയോ പുതിയ കോംപ്രിഹൻസീവ് മൊബിലിറ്റി പ്ലാനും ആൾട്ടർനേറ്റീവ് അനലൈസ് റിപ്പോർട്ടും തയാറാക്കി നൽകും. തുടർന്ന് കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന മാർനിർദേശങ്ങൾ അനുസരിച്ച് പുതുക്കിയ ഡീറ്റെൽഡ് പ്രോജക്ട് റിപ്പോർട്ട് തയാറാക്കി സമർപ്പിക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമാണ പ്രവർത്തനം അടുത്തവർഷം മാർച്ചോടെ ആരംഭിക്കും. നിലവിൽ പദ്ധതിയുടെ ജനറൽ കണ്സൾട്ടന്റിനെ നിയമിക്കാനുള്ള ടെണ്ടർ നപടികൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉപയോഗിക്കാത്ത ഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യും
സംസ്ഥാനത്തു മറ്റു വകുപ്പുകളുടെ കൈവശമുള്ള ഉപയോഗിക്കാത്ത ഭൂമി ഏറ്റെടുത്തു ഭൂരഹിതർക്ക് വിതരണം ചെയ്യാനുള്ള പദ്ധതിക്കു രൂപം നൽകി വരുന്നതായി മന്ത്രി കെ. രാജൻ നിയമസഭയിൽ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 40,557.01 ഹെക്ടർ ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്തിട്ടുണ്ട്. 1442 മിച്ചഭൂമി കേസുകൾ തീർപ്പാക്കാനുണ്ടെന്നും കെ.സുപാലിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.
പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വയ്ക്കുന്നത് യുണീക് തണ്ടപ്പേര് പദ്ധതി പൂർത്തിയാകുന്നതോടെ ഇല്ലാതാകും. സംസ്ഥാനത്തെ 82 ലാൻഡ് ട്രിബ്യൂണൽ മുഖേന ഒരു ലക്ഷത്തിലധികം കേസുകൾ തീർപ്പാക്കാനുണ്ട്. 60,000 കേസുകൾ ഈ വർഷംതന്നെ തീർപ്പാക്കി സർട്ടിഫിക്കറ്റ് വിതരണം ചെയ്യാനാകും.
മലയോര-ആദിവാസി മേഖലയിൽ മുഴുവൻ കൈവശ ഭൂമിക്കും പട്ടയം നൽകുമെന്നും ഇതിനായി മിഷൻ മോഡിൽ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ഫുഡ് സേഫ്റ്റി ഇൻഡെക്സിൽ കേരളം ആറാം സ്ഥാനത്ത്
ഫുഡ് സേഫ്റ്റി ഇൻഡെക്സിൽ കേരളം ആറാം സ്ഥാനത്താണെന്നു മന്ത്രി വീണാ ജോർജ്. ഇതു മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതിലെ മാനദണ്ഡമായ സേഫ് ഫുഡ് ഷെയർ ഫുഡിൽ കേരളം പിന്നിലാണ്. വിശേഷാവസരങ്ങളിലെ അധിക ഭക്ഷണം പങ്കിടുന്ന സന്പ്രദായം മറ്റു സംസ്ഥാനങ്ങളിലുണ്ട്. എന്നാൽ കേരളത്തിൽ ഇത്തരം ആഹാരം കൊടുക്കാനും സ്വീകരിക്കാനും ആളുകളിൽ വിമുഖതയുണ്ട്. ഈ സാഹചര്യത്തിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഒരു ഭാഗം ഇത്തരത്തിൽ വിതരണം ചെയ്യാൻ സർക്കാരിന്റെ ഭാഗത്തുനിന്നു നടപടി ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഈ വർഷം രജിസ്റ്റർ ചെയ്തത് 24,563 മയക്കുമരുന്നു കേസുകൾ
സംസ്ഥാനത്ത് ഈ വർഷം 24,563 മയക്കുമരുന്നു കേസുകൾ രജിസ്റ്റർ ചെയ്തെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 27,088 പ്രതികളെയാണു കേസിൽ അറസ്റ്റു ചെയ്തത്. കേസുകളിൽ 3039 കിലോ കഞ്ചാവ്, 14 കിലോ എംഡിഎംഎ, രണ്ടു കിലോയിലധികം ഹാഷിഷ്, ഒരു കിലോയിലധികം ബ്രൗണ് ഷുഗർ, 36 കിലോയിലധികം ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. മയക്കുമരുന്ന് കേസുകളിൽ സ്ഥിരം കുറ്റവാളികളായ 94 പേർക്കെതിരേയും ആവർത്തിച്ചു കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന 1277 പേർക്കെതിരേയും നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് സിന്തറ്റിക് ഡ്രഗ്സ് വ്യാപകമായി വർധിക്കുന്നത് ഗൗരവമായാണ് സർക്കാർ കാണുന്നത്. ഇതിനുവേണ്ടി മാത്രം പ്രത്യേക എൻഫോഴ്സ്മെന്റ്, ടൂറിസ്റ്റ് കേന്ദ്രം, റിസോർട്ട് എന്നിവ കേന്ദ്രീകരിച്ചും നിശാ പാർട്ടികളിലും പ്രത്യേക ഡ്രൈവ് നടത്തുന്നുണ്ട്. സംസ്ഥാനത്തു വ്യാപകമായി ബാർ ലൈസൻസ് നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.