100 കിലോവാട്ടിലധികം വൈദ്യുതി ഉപയോഗിക്കുന്നവർ പൊതുവിപണിയിൽനിന്നു ഹരിത വൈദ്യുതി വാങ്ങണമെന്ന കേന്ദ്രനിർദേശത്തിന്റെ ഫലമായി സംസ്ഥാനത്തു ഗാർഹിക, കാർഷിക ഉപയോക്താക്കളുടെ വൈദ്യുതിനിരക്ക് ഉയരുമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. കേന്ദ്ര നിർദേശം നടപ്പാക്കുമ്പോൾ, 100 കിലോവാട്ടിലധികം ഉപയോഗിക്കുന്നവർ പൊതുവിപണിയിൽനിന്നു നേരിട്ടുവാങ്ങും. ഇതു കെഎസ്ഇബിക്കു നഷ്ടമുണ്ടാക്കും. ഈ നഷ്ടം ഗാർഹിക, കാർഷിക ഉപഭോക്താക്കൾക്കു മേൽ താരിഫ് വർധനയായി വരുമെന്നു മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
കേന്ദ്ര ഊർജമന്ത്രാലയം പുറപ്പെടുവിച്ച കരടുചട്ടത്തിൽ സംസ്ഥാനത്തിന്റെ അഭിപ്രായം അറിയിച്ചിരുന്നു. കെഎസ്ഇബിക്കുണ്ടാകുന്ന നഷ്ടം നികത്തുന്നതിനായി, നേരിട്ടു വൈദ്യുതി വാങ്ങുന്നവരിൽനിന്നു ക്രോസ് സബ്സിഡി സർചാർജ്, അഡീഷനൽ സർ ചാർജ്, ഗ്രിഡ് സപ്പോർട്ട് ചാർജ്, ബാങ്കിങ് ചാർജ് എന്നിവ ഈടാക്കുന്നതിനുള്ള വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അഡീഷനൽ സർചാർജ്, ഗ്രിഡ് സപ്പോർട്ട് ചാർജ് എന്നിവ ഉൾപ്പെടുത്തിയിട്ടില്ല. ക്രോസ് സബ്സിഡി ചാർജ് അനുവദിച്ചത് യഥാർഥ നഷ്ടം നികത്താൻ പര്യാപ്തമല്ല.
വൈദ്യുതി വിതരണ രംഗത്ത് അടുത്ത 5 വർഷം കെഎസ്ഇബി നടപ്പാക്കുന്ന ദ്യുതി 2 പദ്ധതി വഴി, ഉപയോഗിക്കാതെ കിടക്കുന്ന 1875 കിലോമീറ്റർ ലൈനുകൾ മാറ്റും. പീക് സമയത്ത് ഈടാക്കുന്ന വൈദ്യുതി നിരക്കിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് നൽകാൻ കെഎസ്ഇബിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.