കേളകം: ആദിവാസികളുടെ ഭൂമി പിടിച്ചെടുത്ത് വന്യജീവി കേന്ദ്രം വികസിപ്പിക്കുന്നതിനെതിരേയും ,വനാവകാശ നിയമത്തെ അട്ടിമറിച്ചും സാമൂഹ്യ വനാവകാശം നിഷേധിച്ചും വനം വകുപ്പ് നടത്തി വരുന്ന ആദിവാസി വിരുദ്ധ നടപടിക്കെതിരേ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്ന് രാഷ്്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യൻ കോ-ഓർഡിനേറ്റർ പി.ടി. ജോൺ. ഗാഡ്ഗിൽ റിപ്പോർട്ട് സർക്കാർ നടപ്പിലാക്കിയിരുന്നുവെങ്കിൽ ബഫർ സോൺ ഭീഷണിയിൽ നിന്ന് കേരളം രക്ഷപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേളകം വ്യാപാരി ഭവനിൽ നടന്ന ഭൂ അവകാശ -കർഷകാവകാശ- കടല വകാശ ജില്ല കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പി.ടി. ജോൺ.
ആദിവാസി ദളിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ അധ്യക്ഷത വഹിച്ചു. ആറളംഫാമിൽ കാട്ടാനഭീതി മൂലം പട്ടയഭൂമി ഉപേക്ഷിച്ച ആയിരത്തോളം കുടുംബങ്ങളുടെ പട്ടയം റദ്ദ് ചെയ്ത് ഭരണകക്ഷികളിൽ പെട്ടവർക്ക് ഭൂമി കൈമാറി നൽകാനുള്ള നീക്കത്തെ ചെറുക്കുമെന്നും ശ്രീരാമൻ കൊയ്യോൻ പറഞ്ഞു. രാഷ്്ട്രീയ കിസാൻ മഹാസംഘ് പ്രസിഡന്റ് ബിനോയ് തോമസ് മുഖ്യപ്രഭാഷണം നടത്തി. തോമസ് കളപ്പുര, നടപുറം വർഗീസ്, ജെയിംസ് പന്നിമാക്കൽ, പി.കെ. കരുണാകരൻ, പി.ടി കൃഷ്ണൻ, ടി.എ. രമണി, ചന്ദ്രൻ എടാൻ, ബിന്ദു കുമാരൻ എന്നിവർ പ്രസംഗിച്ചു. ഡിസംബർ 18 ന് ആലക്കോടും 27 ന് പയ്യാവൂരിലും ജനുവരി രണ്ടിന് കേളകത്തും മേഖല കൺവൻഷൻ വിളിച്ച് ചേർക്കുന്നതിനും തീരുമാനിച്ചു.
previous post