സപ്ലൈകോയുടെ മൂന്നാര്‍ ഡിപ്പോയില്‍ റോയല്‍ എഡിബിള്‍ കമ്പനി വിതരണം ചെയ്ത ശബരി അഗ്മാര്‍ക്ക് വെളിച്ചെണ്ണയില്‍ മിനറല്‍ ഓയിലിന്റെയും മാലിന്യത്തിന്റെയും സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ആ ബാച്ചില്‍പ്പെട്ട വെളിച്ചെണ്ണ എല്ലാ വില്പനശാലകളില്നിന്നും ഡിപ്പോകളില്‍നിന്നും തിരിച്ചെടുക്കാൻ സപ്ലൈകോ നിര്‍ദേശം നല്കി.
സപ്ലൈകോയുടെ ഗുണനിലവാര പരിശോധനാ വിഭാഗം കോന്നിയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിഎഫ്ആര്‍ഡി ലാബില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ വെളിച്ചെണ്ണയിലാണ് മിനറല്‍ ഓയിലിന്റെയും മാലിന്യത്തിന്റെയും സാന്നിധ്യമുള്ളതായി കണ്ടെത്തിയത്. മിനറല്‍ ഓയിലിന്റെ സാന്നിധ്യം വെളിച്ചെണ്ണയില്‍ അനുവദനീയമല്ല.
വെളിച്ചെണ്ണ വിതരണം ചെയ്ത റോയല്‍ എഡിബിള്‍ കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസും സപ്ലൈകോ നല്‍കിയിട്ടുണ്ട്. റോയല്‍ എഡിബിള്‍ കമ്പനിക്ക് നല്‍കിയിട്ടുള്ള പര്‍ച്ചേസ് ഓര്ഡറിന്മേല് ഉള്ള വിതരണം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവച്ചു.
കാരണം കാണിക്കല്‍ നോട്ടീസിന് വിതരണക്കാരന് സമര്‍പ്പിക്കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ കരിമ്പട്ടികയില്‍ പെടുത്തുന്നത് അടക്കമുള്ള തുടര്‍നടപടി സ്വീകരിക്കുമെന്നും സപ്ലൈകോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടര്‍ സഞ്ജീബ് പട്ജോഷി അറിയിച്ചു.