വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ‘മെലോക്കന ബക്കിഫെറ’ മുളകളിലുണ്ടാകുന്ന കായകളിൽ (ബാംബൂ ഫ്രൂട്ട്) പ്രത്യുൽപാദന ശേഷി വർധിപ്പിക്കാൻ സഹായകരമായ ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പഠനം. മുളങ്കായകളിലെ അമിനോ ആസിഡുകളാണ് ഇതിനു സഹായിക്കുന്നതെന്നു തിരുവനന്തപുരം ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക് ഗാർഡൻ ആൻഡ് റിസർച് സെന്ററിൽ (ജെഎൻടിബിജിആർഐ) എലികളിൽ നടത്തിയ പഠനത്തിൽ കണ്ടെത്തി.
‘നടക്കുന്ന മുളകൾ’ എന്നറിയപ്പെടുന്ന ‘മെലോക്കന ബക്കിഫെറ’ 48 വർഷം കൂടുമ്പോൾ മാത്രമാണു പൂക്കുന്നതും കായ്ക്കുന്നതും. കായുണ്ടാകുന്നതോടെ മുള നശിച്ചുപോകും. ഈ മുളങ്കായകൾ തിന്നുന്ന എലികൾ പെറ്റുപെരുകുന്ന സ്ഥിതി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുണ്ടായി. എലികൾ വിളകൾ തിന്നു നശിപ്പിക്കുന്നതു ഭക്ഷ്യക്ഷാമത്തിലേക്കും നയിച്ചു. ഈ പ്രശ്നം പരിഹരിക്കാൻ സർക്കാർ പരാജയപ്പെട്ടതിലുള്ള പ്രതിഷേധമായി മിസോറമിൽ രൂപം കൊണ്ട കൂട്ടായ്മയിൽ നിന്നാണു മിസോ നാഷനൽ ഫ്രണ്ട് (എംഎൻഎഫ്) എന്ന രാഷ്ട്രീയ പാർട്ടിയുടെ തുടക്കം.
മുളങ്കായകൾ തിന്നുന്ന എലികളുടെ പ്രത്യുൽപാദന ശേഷി വർധിക്കുന്നതിനെ കുറിച്ചാണു ജെഎൻടിബിജിആർഐ ഡയറക്ടർ ഡോ. ബി.സാബുലാൽ, ഡോ. കെ.സി.കോശി, ഡോ. അനിൽ ജോൺ, ഡോ. ബി.ഗോപകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പഠനം നടന്നത്.