സംസ്ഥാനത്ത് നിന്നുള്ള പഴങ്ങളുടെയും പച്ചക്കറികളുടെയും കയറ്റുമതി വെള്ളിയാഴ്ച മുതൽ നിലയ്ക്കും. ജി.എസ്.ടിയിലെ വർദ്ധനവും വിമാനക്കമ്പനികളുടെ നിരക്ക് വർദ്ധനവുമാണ് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് എക്സ്പോർട്ടേഴ്സ് അസോസിയേഷനെയും കേരള എക്സ്പോർട്ടേഴ്സ് ഫോറത്തെയും കയറ്റുമതി നിർത്താൻ പ്രേരിപ്പിച്ചത്. കപ്പൽ വഴിയുള്ള കയറ്റുമതിയും നിർത്തിവയ്ക്കുകയാണ്. അനിശ്ചിതകാലത്തേക്കാണ് സമരം.
കയറ്റുമതി ചരക്കുനീക്കത്തിന് ഏർപ്പെടുത്തിയ സംയോജിത ചരക്ക് സേവന നികുതി (ഐജിഎസ്ടി) ഒക്ടോബർ മുതൽ പിൻവലിക്കണമെന്നാണ് കയറ്റുമതിക്കാരുടെ ആവശ്യം. ഈ സംഘടന കേന്ദ്ര ധനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും മെമ്മോറാണ്ടം അയച്ചിട്ടുണ്ട്.