സാങ്കേതിക സർവകലാശാല(കെടിയു)യിൽ നിന്നു പഠനം പൂർത്തിയായ നാലായിരത്തോളം വിദ്യാർഥികൾ ഒരു മാസമായി ഡിഗ്രി സർട്ടിഫിക്കറ്റിനായി കാത്തിരിപ്പിൽ. വൈസ് ചാൻസലർ ഒപ്പിടാത്തതിനാലാണു ബിടെക്, എംടെക്, എംആർക്ക്, എംബിഎ ഉൾപ്പെടെ വിവിധ വിഷയങ്ങളിലെ വിദ്യാർഥികൾക്കു സർട്ടിഫിക്കറ്റ് നല്കാൻ കഴിയാത്തത്.
അപേക്ഷിച്ചതിലേറെയും ബിടെക് വിദ്യാർഥികളാണ്. സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലറായിരുന്ന ഡോ.എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയപ്പോൾ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡോ. സിസ തോമസിനെ താത്കാലിക വിസിയായി നിയമിക്കുകയായിരുന്നു. സർക്കാർ നിർദേശിച്ച പേരുകൾ അവഗണിച്ചായിരുന്നു ഇത്. തുടർന്ന് സർവകലാശാലയിൽ എത്തിയ ഡോ. സിസയ്ക്കെതിരേ ഇടതുജീവനക്കാരുടെ സംഘടനകളും വിദ്യാർഥിസംഘടനയും പ്രതിഷേധിച്ചു. സർവകലാശാല നിയമപ്രകാരമല്ല താത്കാലിക വിസിയെ നിയമിച്ചതെന്നു കാട്ടി കോടതിയിൽ ഹർജിയും നല്കി. സർവകലാശാലയിൽ എത്തുന്നതിനു ഡോ. സിസ തോമസിനു വൻ പോലീസ് സുരക്ഷയും വേണ്ടിവന്നു. സർവകലാശാലയിലെതന്നെ ഉന്നത ഉദ്യോഗസ്ഥർ താത്കാലിക വിസിയോടു നിസഹകരണം പ്രഖ്യാപിച്ചതോടെ ഫയലുകളിൽ ഒപ്പുവയ്ക്കാനും കഴിഞ്ഞില്ല.
ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയ ദിവസം പ്രിന്റ് എടുത്ത ഡിഗ്രി സർട്ടിഫിക്കറ്റുകൾവരെ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. ആ സർട്ടിഫിക്കറ്റുകൾ റദ്ദാക്കി പുതിയ സർട്ടിഫിക്കറ്റുകൾ പ്രിന്റ് ചെയ്യേണ്ടതുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ സർട്ടിഫിക്കറ്റുകൾ നല്കാമെന്നു കാട്ടി 1,575 രൂപ ഈടാക്കി ഫാസ്റ്റ്ട്രാക്ക് രീതിയിൽ സർവകലാശാലയിൽ ഡിഗ്രി സർട്ടിഫിക്കറ്റ് നല്കുന്ന രീതിയുണ്ട്. ഇതിനായി അപേക്ഷിച്ചത് ഇരുനൂറിലധികം വിദ്യാർഥികളാണ്. ഒരുമാസം പിന്നിട്ടിട്ടും ഇവർക്കും സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല.
വിദേശപഠനത്തിനായുള്ള വായ്പയ്ക്കും പ്രവേശനത്തിനും സംസ്ഥാനത്തു തന്നെ വിവിധ സ്ഥാപനങ്ങളിൽ ജോലിക്കും ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടായേ തീരു. യൂറോപ്യൻ രാജ്യങ്ങളിലെ പല സർവകലാശാലകളിലും ഈ വരുന്ന മാസങ്ങളിലാണു പ്രവേശനത്തിനായുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടത്.