തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ ജീവഹാനി സംഭവിക്കുന്നവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കുന്നതിന് വനം വകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞമാസം 19ന് ഇതുസംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുത്തെങ്കിലും ഉത്തരവിറങ്ങിയിരുന്നില്ല.
വന്യജീവി ആക്രമണം മൂലം പരിക്കേൽക്കുന്നവർക്ക് ചികിത്സക്ക് ചെലവാകുന്ന യഥാർഥ തുക, പരമാവധി ഒരു ലക്ഷം രൂപ എന്ന നിരക്കിലാണ് നൽകുന്നത്. പട്ടിക വർഗ വിഭാഗത്തിലുള്ളവർക്ക് മെഡിക്കൽ ഓഫീസർ നൽകുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ ചികിത്സയ്ക്ക് ചെലവാകുന്ന മുഴുവൻ തുകയും അനുവദിക്കും.
കടന്നൽ, തേനീച്ച എന്നിവയെ വന്യമൃഗങ്ങളുടെ പട്ടിയിൽ ഉൾപ്പെടുത്തിയാൽ അവയെ നശിപ്പിക്കുന്നതിന് നിയമതടസങ്ങളുണ്ടാകുമെന്നതിനാൽ പട്ടികയിൽ ഉൾപ്പെടുത്താതെയാണ് സഹായം നൽകുന്നത്.