സംസ്ഥാനത്തു നിർമിക്കുന്ന മദ്യത്തിന്റെ വിറ്റുവരവു നികുതി ഒഴിവാക്കുന്നതിന് ധന, എക്‌സൈസ് വകുപ്പുകൾ മന്ത്രിസഭയിൽ സമർപ്പിച്ച റിപ്പോർട്ടുകളിൽ വൈരുധ്യം. തുടർന്ന് ഇക്കാര്യം വിശദമായി പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറി വി.പി.ജോയിയെ ചുമതലപ്പെടുത്തി. അടുത്ത മന്ത്രിസഭാ യോഗത്തിൽ റിപ്പോർട്ട് നൽകണമെന്നാണു നിർദേശം.
കേരളത്തിൽ നിർമിക്കുന്ന മദ്യം ഇവിടെ വിറ്റഴിക്കുമ്പോൾ 13% വിറ്റുവരവ് നികുതിയാണു നൽകേണ്ടത്. ഇത് ഒഴിവാക്കണമെന്നാണു ഡിസ്റ്റിലറികളുടെ ആവശ്യം. ഡിസ്റ്റിലറികൾ കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഉൽപാദനം വെട്ടിക്കുറയ്ക്കുകയും അടുത്ത കാലത്തായി അടച്ചിടുകയും ചെയ്തിരുന്നു. ഇതു മൂലം സംസ്ഥാനത്തിന് ഇതുവരെ 150 കോടി രൂപയുടെ നഷ്ടമുണ്ട്. സ്പിരിറ്റ് വില ഗണ്യമായി ഉയർന്നതോടെ ഉൽപാദനച്ചെലവു വർധിക്കുകയും നഷ്ടത്തിലേക്കു നീങ്ങുകയും ആണെന്ന് ഉൽപാദകർ പറയുന്നു.
മദ്യത്തിന്റെ ഉൽപാദനം നിർത്തിയതു വ്യാജമദ്യ ദുരന്തത്തിനു വഴിയൊരുക്കാൻ സാധ്യതയുണ്ടെന്ന് എക്‌സൈസ് ഇന്റലിജൻസ് വിഭാഗം സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു. ഇതിനു പിന്നാലെയാണു സർക്കാർ ഇക്കാര്യം പരിശോധിക്കാൻ തീരുമാനിച്ചത്. കേരളത്തിനു പുറത്തു നിന്ന് എത്തിക്കുന്ന മദ്യത്തിന് ഇറക്കുമതിച്ചുങ്കം ഈടാക്കുന്നുണ്ടെങ്കിലും ഇതു നാമമാത്രമാണ്. ഒരു കെയ്‌സ് മദ്യത്തിന് (9 ലീറ്റർ) 33.75 രൂപയാണ് ഇറക്കുമതിച്ചുങ്കമായി കമ്പനികളിൽ നിന്ന് ഈടാക്കുന്നത്. എന്നാൽ, ഇവിടെ ഉൽപാദിപ്പിക്കുന്ന മദ്യത്തിനു വിറ്റുവരവ് നികുതി ഇനത്തിൽ വൻതുക ഈടാക്കുന്നു. ഈ അന്തരം പരിഹരിക്കുകയാണു പ്രധാന ലക്ഷ്യം. ഇറക്കുമതിച്ചുങ്കം ഒഴിവാക്കണമെന്നു പുറത്തു നിന്നു മദ്യം എത്തിക്കുന്ന കമ്പനികൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാരിനു നഷ്ടമുണ്ടാകാത്ത തരത്തിൽ പ്രശ്‌നം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാൻ നിർദേശിച്ചത്. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കു മന്ത്രിസഭ തീരുമാനമെടുക്കും