കണ്ണൂർ: നഗരമധ്യത്തിലെ റോഡിലൂടെ നടന്നുപോകുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിനിയെ കൈക്ക് കടന്നുപിടിച്ച് കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിലെ പ്രതിയായ യുവാവിനെ മണിക്കൂറുകൾക്കകം പോലീസ് അറസ്റ്റ് ചെയ്തു. കുറുവ സ്വദേശി മുഹമ്മദ് ഷരീഫ് (36) ആണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ ഒന്പതോടെയായിരുന്നു സംഭവം. എസ്ബിഐ ബസ്സ്റ്റോപ്പിൽ ബസിറങ്ങി സ്കൂളിലേക്ക് പോകുകയായിരുന്നു വിദ്യാർഥിനിയുടെ സമീപത്ത് കാർ നിർത്തിയ പ്രതി പേര് ചോദിക്കുകയായിരുന്നു. എന്തിനാണു പേര് ചോദിക്കുന്നതെന്നു ചോദിച്ച് വിദ്യാർഥിനി നടന്നുപോയപ്പോൾ സ്കൂളിലേക്കുള്ള വഴിയിൽ കാറിന്റെ പിൻവശത്തെ ഡോർ തുറന്നു നിർത്തിയിടുകയും പെൺകുട്ടി അടുത്തെത്തിയപ്പോൾ കൈയിൽ പിടിച്ചു വലിച്ച് കാറിൽ കയറ്റാൻ ശ്രമിക്കുകയുമായിരുന്നു. വിദ്യാർഥിനി ബഹളം വച്ച് ഓടി സ്കൂളിലെത്തി അധ്യാപകരോടെ വിവരം പറയുകയായിരുന്നു. ഉടൻതന്നെ സ്കൂൾ അധികൃതർ വനിതാ സെല്ലിൽ വിവരമറിയിച്ചു. വനിതാ സെല്ലിലെ പോലീസ് സ്കൂളിലെത്തി പെൺകുട്ടിയുടെ മൊഴിയെടുക്കുകയും ടൗൺ എസ്എച്ച്ഒ ബിനു മോഹന്റെ നേതൃത്വത്തിൽ സമീപത്തെ സിസിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കാർ കണ്ടെത്തുകയുമായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ കാറിന്റെ ആർസി ഉടമ സ്ഥലത്തില്ലെന്ന് കണ്ടെത്തി. തുടർന്ന് കാർ ഉപയോഗിക്കുന്നത് പ്രതിയാണെന്ന് കണ്ടെത്തുകയായിരുന്നു. ആർസി ഉടമ കാർ പ്രതിക്ക് വിറ്റിരുന്നെങ്കിലും ആർസി മാറ്റിയിരുന്നില്ല. പ്രതി നേരത്തെ എംഡിഎംഎ കേസിൽ ഉൾപ്പെട്ട വ്യക്തിയാണെന്ന് പോലീസ് പറഞ്ഞു. പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
previous post