മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് അയയ്ക്കുന്ന ആർട്ടിമിസ് ദൗത്യത്തിന്‍റെ ഭാഗമായുള്ള എസ്എൽഎസ്(സ്പേസ് ലോഞ്ച് സിസ്റ്റം) റോക്കറ്റ് വിക്ഷേപണം വിജയകരം. ബുധനാഴ്ച ഉച്ചയ്ക്ക് ഇന്ത്യൻ സമയം 12.17-ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിലുള്ള 39ബി ലോഞ്ച് കോംപ്ലക്സില്‍ നിന്നായിരുന്നു വിക്ഷേപണം.
ഒറിയോൺ പേടകത്തെ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചതായും പേടകത്തിന്‍റെ നാല് സോളാര്‍ പാനലുകളും നിവര്‍ത്തിയതായും അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അറിയിച്ചു. നാസ നിർമിച്ചതിൽ ഏറ്റവും വലിയ റോക്കറ്റാണിത്.
ഓഗസ്റ്റ് അവസാനവും സെപ്റ്റംബർ ആദ്യവും വിക്ഷേപണത്തിന് ഒരുങ്ങിയെങ്കിലും സാങ്കേതികത്തകരാർ മൂലം മുടങ്ങിയിരുന്നു. ഭാവി ചന്ദ്രയാത്രകളിൽ ഉപയോഗിക്കുന്ന ഒറിയോൺ പേടകവുമായി ചന്ദ്രനിൽ പോയി തിരിച്ചുവരുന്നവിധമാണ് ആർട്ടിമിസ് ദൗത്യം പദ്ധതിയിട്ടിരിക്കുന്നത്. ഇരുപത്തഞ്ചര ദിവസങ്ങൾക്കുശേഷം പസഫിസക് സമുദ്രത്തിലായിരിക്കും പതിക്കുക.