കണ്ണൂർ: ജില്ലയിലെ വിദ്യാർഥികളുടെ യാത്ര സുഗമമാക്കാനായി ബസ്സ്റ്റാൻഡുകളിൽ രാവിലെയും വൈകുന്നേരവും പോലീസിനെ നിയോഗിക്കും. ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ നടന്ന സ്റ്റുഡന്റ്സ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ആദ്യമെത്തുന്ന കുട്ടികളെ ആദ്യം പുറപ്പെടുന്ന ബസുകളിൽ കയറ്റിവിടുന്ന വിധം ക്രമീകരിക്കും. കുട്ടികളെ ബസ്സ്റ്റാൻഡുകളിൽ വരിനിർത്തുന്ന രീതിയുണ്ടാകില്ല. ഒരേ ബസിൽ എല്ലാവരും കയറുന്ന സ്ഥിതി ഒഴിവാക്കും. നിലവിലെ സൗഹാർദ അന്തരീക്ഷം തുടരണമെന്ന് യോഗം നിർദേശം നൽകി. മിന്നൽ പണിമുടക്ക് ഉണ്ടാകില്ല. ബസുടമ-തൊഴിലാളി സംഘടനകളുടെ പിന്തുണയില്ലാത്ത പണിമുടക്കുകളെ നിയമപരമായി നേരിടും. ബസ് തൊഴിലാളികളുടെ ലൈസൻസ്, പെരുമാറ്റം എന്നിവ സംബന്ധിച്ച് ബസുടമകൾ പരിശോധന നടത്തണം. യോഗ്യരായവരെ മാത്രമേ ജോലിക്ക് നിയോഗിക്കാവൂ. ബസ്സ്റ്റാൻഡുകളിൽ വിദ്യാർഥി- ബസ് തൊഴിലാളി സംഘടനാ നേതാക്കൾ തമ്മിൽ ആശയവിനിമയമുണ്ടാക്കും. ബസ് പാസ് ദുരുപയോഗം അനുവദിക്കില്ല. സ്കൂൾ അസംബ്ലിയിൽ ബസ് യാത്ര ബോധവത്കരണം നടത്താൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദേശം നൽകും. പെർമിറ്റെടുത്തിട്ടും ഓടാതിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളെക്കുറിച്ച് ആർടിഒ തലത്തിൽ പരിശോധന നടത്താനും യോഗം തീരുമാനിച്ചു. വിവിധ ബസുടമ-ബസ് തൊഴിലാളി-വിദ്യാർഥി സംഘടനാ പ്രതിനിധികൾ, വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികൾ, എഡിഎം കെ.കെ. ദിവാകരൻ, എസിപി ടി.കെ. രത്നകുമാർ, റൂറൽ എഎസ്പി എ.ജെ. ബാലൻ, ആർടിഒ ഇ.എസ്. ഉണ്ണിക്കൃഷ്ണൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.