ഇരിട്ടി: കുയിലൂർ താഴ്വാരം പഴയ വില്ലേജ് ഓഫീസ് നിവാസികളുടെ സ്വൈരജീവിതത്തിന് ഭീഷണിയായി ചിരുകണ്ടാപുരം കുന്നിൽ കരിങ്കൽ ക്വാറിക്ക് അനുമതി നൽകിയതിനെതിരേ പ്രതിഷേധം കനക്കുന്നു. താഴ്വാരം സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.
ചിരുകണ്ടാപുരം കുന്നിലെ പ്രകൃതിദത്ത വെള്ളച്ചാട്ടവും നീരുറവയും ഇല്ലാതാക്കുന്ന വിധം നടക്കുന്ന ഖനനം മേഖലയിൽ വൻ പാരിസ്ഥിതികാഘാതമുണ്ടാക്കുന്നുണ്ട്. പ്രദേശത്ത് വർഷങ്ങളായി താമസിക്കുന്ന നാല് ആദിവാസി കുടുംബങ്ങൾ തോട്ടിൽനിന്ന് നേരിട്ടും കടുത്ത വേനലിൽ നീരുറവയുടെ പ്രഭവകേന്ദ്രത്തിൽനിന്ന് ചെറുപൈപ്പ് വഴിയും കുടിവെള്ളമെടുക്കുന്ന പ്രദേശത്താണ് ഖനനം നടക്കുന്നത്.
പ്രദേശത്ത് എത്തിയ മാധ്യമപ്രവർത്തകരെ ക്വാറി ഉടമകളുമായി ബന്ധപ്പെട്ട ഒരു സംഘമാളുകൾ തടയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഇരിക്കൂർ എസ്ഐയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയെങ്കിലും കാമറയും മൊബൈൽ ഫോണുമായി മാധ്യമപ്രവർത്തകരെ കടത്തിവിടില്ലെന്ന വാശിയിൽ ഉടമകളും ക്വാറിയുടെ സംരക്ഷകരെന്ന പേരിൽ ചിലരും ഗേറ്റിന് സമീപം നിലയുറപ്പിച്ചു. ഏറെ വാക്കേറ്റത്തിനുശേഷം മാധ്യമപ്രവർത്തകർ ക്വാറി മേഖലയിലേക്ക് പ്രവേശിക്കാൻ കഴിയാതെ മടങ്ങി.
വർഷങ്ങൾക്കുമുന്പ് ചെറിയതോതിൽ ഖനനം തുടങ്ങിയപ്പോൾ തന്നെ പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ച ക്വാറിക്കാണ് കോവിഡിന്റെ മറവിൽ അനുമതി നൽകിയിരിക്കുന്നത്. ക്വാറി പ്രവർത്തനം തുടങ്ങിയപ്പോൾ മാത്രമാണ് പ്രദേശവാസികൾ അറിയുന്നത്. നിരവധി കുടുംബങ്ങൾ താമസിച്ചിരുന്ന പ്രദേശമായിരുന്നു ഇവിടം. വാഹനസൗകര്യമുള്ള റോഡില്ലാത്തതിനാൽ പല കുടുംബങ്ങളും താഴ്വാരത്തേക്ക് താമസം മാറ്റിയതോടെ അവരുടെ സ്ഥലം വാങ്ങിയെടുത്താണ് ക്വാറിക്ക് വീണ്ടും അനുമതി നേടിയത്.
ഇരിട്ടി -തളിപ്പറമ്പ് സംസ്ഥാനപാതയിൽനിന്ന് ഒന്നര കിലോമീറ്ററോളം അകലെയാണ് ക്വാറി. ഇതിൽ ഒരു കിലോമീറ്റർ റോഡ് പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തതാണെങ്കിലും ഇതിലൊരു ഭാഗം ക്വാറി ഉടമകൾ തങ്ങളുടെ നിയന്ത്രണത്തിലാക്കിയെന്നാണ് നാട്ടുകാർ പറയുന്നത്.
റോഡിന്റെ ഇരുവശങ്ങളിലും കഴിയുന്ന നിരവധി കുടുംബങ്ങളുടെ യാത്രാക്ലേശം പരിഗണിച്ച് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി കോൺക്രീറ്റും ചെയ്തിരുന്നു. റോഡിന് നാലുമീറ്റർ വീതി വേണമെങ്കിലും തീർത്തും ഗ്രാമീണ റോഡ് എന്ന പരിഗണനയിൽ മൂന്നര മീറ്റർ പോലും ഇല്ലാത്ത ഭാഗങ്ങൾപോലും ഗതാഗതയോഗ്യമാക്കുകയായിരുന്നു. ഈ റോഡിലൂടെയാണ് ക്വാറിയിലേക്ക് വലിയ ടിപ്പർ ലോറികൾ കടന്നുപോകുന്നത്. ലോറി കടന്നുപോകുമ്പോൾ റോഡിന് ഇരുവശങ്ങളിലും ഒരടിസ്ഥലം പോലും കാൽനടയാത്രക്കാർക്ക് മാറിനിൽക്കാൻ ഉണ്ടാകില്ല.
സ്കൂൾ കുട്ടികളും പ്രായമായവരും ഏതുസമയവും അപകടത്തിൽപ്പെടാവുന്ന അവസ്ഥയാണ്. ഖനനം തുടങ്ങിയതുമുതൽ പ്രദേശത്തെ തോടും കലങ്ങി ഒഴുകാൻ തുടങ്ങി. നിരവധിപേർ ഉപയോഗിക്കുന്ന തോടാണ് നശിക്കുന്നത്. ഖനന മേഖലയിൽനിന്നും സ്ഫോടകവസ്തുക്കളുടെ വിഷാംശങ്ങൾ കലർന്ന വെള്ളം വീടുകളിലെ കിണറുകളിലേക്ക് അരിച്ചിറങ്ങുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. മേഖലയിൽ പൊടിശല്യവും രൂക്ഷമാണ്.
പഞ്ചായത്ത്
അനുമതിയിൽ
ദുരൂഹത
ക്വാറിക്ക് അനുമതി നൽകിയത് കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണെന്ന് പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ. ജനവാസമേഖലയും തോടിന് കുറുകേ അനുമതിയില്ലാതെ പൈപ്പിട്ടതും കാരണം ക്വാറിയുടെപ്രവർത്തനം നിർത്തിവയ്ക്കാൻ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരേ ഉടമകൾ ഹൈക്കോടതിയിൽനിന്നു സ്റ്റേ വാങ്ങി. പഞ്ചായത്തിന്റെ വിശദീകരണം ചോദിക്കാതെയാണ് കോടതിയിൽനിന്ന് ഇടപെടൽ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഭരണസമിതിയിൽ ക്വാറിയുടെ അനുമതി സംബന്ധിച്ച വിഷയം വന്നപ്പോൾ എതിർക്കുകയും അനുമതി നൽകില്ലെന്ന് ഉറപ്പും ഉണ്ടായിരുന്നതായി മുൻ വാർഡ് അംഗം പ്രസന്ന പറഞ്ഞു. ഇപ്പോൾ പുറത്തുവന്ന രേഖയിൽ താനുൾപ്പെട്ട യോഗത്തിൽ ക്വാറിക്ക് അനുമതി നൽകിയതായി കാണുന്നുണ്ട്. എന്നാൽ ഇങ്ങനെയൊരു അനുമതി തന്റെ അറിവോടെ ഉണ്ടായിട്ടില്ലെന്നും പ്രസന്ന പറഞ്ഞു.
നടപടിക്രമങ്ങൾ പാലിക്കാതെ ഇപ്പോൾ ക്വാറിക്ക് സ്റ്റോപ്പ് മൊമ്മോ നൽകിയതിലും ദുരൂഹത തുടരുകയാണ്. ക്വാറി ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെയാണ് സ്റ്റോപ്പ് മൊമ്മോ നൽകിയത്. ഇതാണ് എളുപ്പത്തിൽ സ്റ്റേ ഉത്തരവ് നേടാൻ ഇടയാക്കിയതത്രെ.