സർവകലാശാല ചാൻസലർ എന്ന നിലയിൽ ഗവർണറുടെ അധികാരം വെട്ടുന്ന ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചു രണ്ടു ദിവസം കഴിഞ്ഞിട്ടും രാജ്ഭവനിൽ എത്തിയില്ല. ഓർഡിനൻസ് ഗവർണർക്ക് അയയ്ക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം സർക്കാർ കേന്ദ്രങ്ങളിൽ നിലനിൽക്കുന്നതാണ് വൈകാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
തന്റെ അധികാരം വെട്ടുന്ന ഓർഡിനൻസ് ആയതിനാൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. ഓർഡിനൻസ് രാഷ്ട്രപതിയുടെ പരിഗണനയിൽ ഇരിക്കേ പകരമുള്ള ബില്ലായി നിയമസഭയിൽ കൊണ്ടു വരാൻ കഴിയില്ലെന്ന ചട്ടമാണു സർക്കാരിനെ ഏറെ കുഴയ്ക്കുന്നത്.
എന്നാൽ, എന്തുകൊണ്ടു വൈകുന്നുവെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ സർക്കാർ കേന്ദ്രങ്ങളും തയാറായില്ല. രാഷ്ട്രപതിയുടെ പരിഗണനയിലുള്ള ഓർഡിനൻസിനു പകരമുള്ള ബിൽ നിയമസഭയിൽ കൊണ്ടുവരുന്നതിനു നിയമ തടസമില്ലെന്ന വാദവുമായി സിപിഎം മുഖപത്രവും ഇന്നലെ രംഗത്തെത്തി.
ഇന്നു രാവിലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിലേക്കു പോകും. 20നു മാത്രമേ മടങ്ങിയെത്തുകയുള്ളു. ഗവർണർ പോയ ശേഷം ഓർഡിനൻസ് രാജ്ഭവനിൽ എത്തിക്കുന്നതും പരിഗണനയിലുണ്ട്. അടുത്ത ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിൽ നിയമസഭ വിളിച്ചു ചേർക്കുന്നതു ചർച്ച ചെയ്യും.
നിയമസഭ വിളിച്ചു ചേർക്കാൻ ശിപാർശ ചെയ്താൽ പിന്നീട് ഓർഡിനൻസ് ഇറക്കാനോ അംഗീകരിക്കാനോ കഴിയില്ല. തൊട്ടു മുൻപ് ഓർഡിനൻസ് ഗവർണറുടെ അനുമതിയ്ക്കായി അയയ്ക്കുന്നതും പരിഗണിക്കുന്നു. നിയമസഭ വിളിച്ചു ചേർക്കാൻ തീരുമാനിക്കുന്നതോടെ ഓർഡിനൻസ് സ്വാഭാവികമായി റദ്ദാകും.
ഓർഡിനൻസ് ഗവർണർ തടഞ്ഞു വയ്ക്കുകയോ രാഷ്ട്രപതിക്ക് അയയ്ക്കുകയോ ചെയ്താൽ സുപ്രീംകോടതിയെ സമീപിക്കുന്നത് അടക്കമുള്ള നടപടികളിലേക്കു കടക്കുന്നതിനുള്ള നിയമോപദേശവും സർക്കാർ തേടുന്നുണ്ട്. സർവകലാശാല ചാൻസലർ പദവി യുജിസിയിൽ പ്രത്യേകമായി ചൂണ്ടിക്കാട്ടാത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അധീനതയിലുള്ള വിഷയമാണെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുന്നതിനു തയാറെടുക്കുന്നത്.
എന്നാൽ, ചാൻസലർ പദവി പല സംസ്ഥാനങ്ങളിലും ഗവർണർ- സർക്കാർ തർക്കത്തിനു വഴിവയ്ക്കുന്ന സാഹചര്യത്തിൽ പൊതുമാനദണ്ഡം കൊണ്ടുവരാൻ കേന്ദ്രസർക്കാർ ശ്രമം തുടങ്ങിയെന്ന സൂചനകളും രാജ്ഭവനു ലഭിച്ചിട്ടുണ്ട്.
എന്നാൽ, താൻ കേരളത്തിനു പുറത്തുള്ളപ്പോഴെത്തുന്ന ഓർഡിനൻസും ഇ -ഫയൽ വഴി സ്വീകരിച്ച് ഉചിതമായ നടപടി സ്വീകരിക്കാനാണു ഗവർണറുടെ തീരുമാനം. അങ്ങനെയെങ്കിൽ ഫയൽ രാജ്ഭവനിൽ എത്തിയാൽ ഗവർണർ തുടർ നടപടികളിലേക്കു കടക്കുമെന്നാണു സൂചന.