ഗിനിയിൽ പിടിയിലായ കപ്പലിന്റെ നിയന്ത്രണം നൈജീരിയൻ നാവികസേന ഏറ്റെടുത്തു.
തടവിലായിരുന്ന കൊല്ലം സ്വദേശി വിജിത്ത് വി. നായർ, കൊച്ചി സ്വദേശി മിൽട്ടൺ എന്നിവരടക്കം 15 പേരെ ഗിനിയൻ നാവികസേന പിടിച്ചെടുത്ത എംടി ഹീറോയിക് ഐഡം കപ്പലിലെത്തിക്കുകയും ചെയ്തു.
ഇവരും കപ്പലിലെ ചീഫ് ഓഫീസർ കൊച്ചി സ്വദേശി സനു ജോസ് അടക്കമുള്ള 11 പേരും ഉൾപ്പെടെ 26 കപ്പൽ ജീവനക്കാരെയും പിടിച്ചെടുത്ത കപ്പലിൽ നൈജീരിയയിലേക്ക് കൊണ്ടുപോയി. ടഗ് ഉപയോഗിച്ച് കെട്ടിവലിച്ചാണ് കൊണ്ടുപോകുന്നത്.
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെത്തിയ ശേഷമാണ് നൈജീരിയൻ സൈന്യത്തെ ഹീറോയിക് ഐഡം കപ്പലിൽ പ്രവേശിപ്പിച്ചത്.
കപ്പലിന്റെ നിയന്ത്രണം നൈജീരിയൻ നേവി ഏറ്റെടുത്തതായി വിജിത്ത് വി. നായരുടെ ഓഡിയോ സന്ദേശത്തിൽ പറയുന്നു. നൈജീരിയയുമായി ഇന്ത്യക്ക് നയതന്ത്ര ഇടപെടൽ കൂടുതൽ സുഗമമായി നടത്താനാകുമെന്നും ആശങ്ക വേണ്ടെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഓഫീസിൽനിന്ന് അറിയിച്ചതായി വിജിത്തിന്റെ കുടുംബം പറഞ്ഞു.
കപ്പലിനെതിരേ ഗിനിയിലും നൈജീരിയയിലും കേസുണ്ട്. 15 ദിവസത്തിനുള്ളിൽ ട്രൈബ്യൂണൽ കേസ് പരിഗണിക്കും. വാദം അവസാനിച്ച് 14 ദിവസത്തിനുള്ളിൽ കേസിൽ വിധി പറയും.
കടലിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള ജർമനിയിലെ അന്താരാഷ്ട്ര ട്രൈബ്യൂണലിനെയാണ് ഹീറോയിക് ഐഡം കപ്പലിന്റെ കമ്പനി സമീപിച്ചിരിക്കുന്നത്.