പൊതുവിപണിയിലൈ അരി വില നിയന്ത്രിക്കാൻ എപിഎൽ കാർഡിന് (വെള്ള, നീല) കിലോയ്ക്ക് 10.90 രൂപ നിരക്കിൽ എട്ടുകിലോ അരി വീതം ഈയാഴ്ച വിതരണം തുടങ്ങും. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
അരിവിതരണം സംബന്ധിച്ച പ്രഖ്യാപനം വരുംമുന്പേ സിവിൽ സപ്ലൈസ് വകുപ്പ് നവംബറിലെ റേഷൻ വിഹിതം തീരുമാനിച്ചു. അതിനാൽ ഇ പോസ് മെഷീനിൽ സ്പെഷൽ അരി വിതരണം ഉൾപ്പെടാതെ പോയതിനാൽ വിതരണം തുടങ്ങിയിരുന്നില്ല.
അരിവില നിയന്ത്രിക്കാനായി മാവേലി സ്റ്റോർ ഇല്ലാത്ത മേഖലകൾക്കായി അരിവണ്ടി സഞ്ചരിച്ച് കഴിഞ്ഞ ദിവസംവരെ 39694 കിലോ അരിവിതരണം നടത്തി.
അരി പൂഴ്ത്തിവയ്പ് തടയാൻ 642 വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും 82 സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തുകയും ചെയ്തു. എഫ്സിഐ ഗോഡൗണിൽനിന്ന് 50 ശതമാനംവീതം പച്ചരിയും കുത്തരിയുമാണ് കഴിഞ്ഞ മാസം വരെ റേഷൻകട വഴി വിതരണം ചെയ്യാൻ നൽകിയത്. നിലവിൽ എഫ്സിഐ ഗോഡൗണിലെ സ്റ്റോക്കിൽ 75 ശതമാനം പച്ചരിയാണ്. കേന്ദ്രസർക്കാരിന്റെ നയം മൂലം പുഴുക്കലരിക്ക് വിലകൂടാൻ ഇടയാക്കുമെന്ന് മന്ത്രി പറഞ്ഞു.