ന്യൂഡൽഹി: 2020-21 അധ്യയനവർഷത്തെ സ്കൂളുകളുടെ പ്രകടന നിലവാര സൂചികയിൽ കേരളത്തിന് മികവ്. മറ്റ് ആറു സംസ്ഥാനങ്ങൾക്കൊപ്പം രണ്ടാം സ്ഥാനത്താണ് (ലെവൽ-2) കേരളം ലെവൽ-രണ്ടിലെത്തുന്നത്.
ആകെയുള്ള 1000 പോയന്റിൽ വിവിധ മാനദണ്ഡങ്ങൾ അനുസരിച്ച് 900-950 പോയന്റ് നേടിയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് ഈ പട്ടികയിലുള്ളത്. പഞ്ചാബ്,
ചണ്ഡീഗഢ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ. ഇതിൽ ഗുജറാത്ത്,രാജസ്ഥാൻ, ആന്ധ്രാപ്രദേശ് എന്നിവ ആദ്യമായാണ് ലെവൽ രണ്ടിൽ ഇടം പിടിക്കുന്നത്. 951-1000 പോയന്റിനിടയിൽ (ലെവൽ-ഒന്ന്) ഒരു സംസ്ഥാനവും ഇടം പിടിച്ചില്ല.
669 പോയന്റ് നേടിയ അരുണാചൽ പ്രദേശാണ് ഏറ്റവും പിന്നിൽ (ലെവൽ-ഏഴ്). കേന്ദ്രഭരണപ്രദേശമായ ലഡാക്ക് 2019-’20 വർഷത്തിൽ 545 പോയന്റോടെ എട്ടാം ലെവലിലായിരുന്നത് ഈ
വർഷം 844 പോയന്റോടെ ലെവൽ-നാലിലെത്തി.
എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും 2019-20നെ അപേക്ഷിച്ച് സ്‌കോർ മെച്ചപ്പെടുത്തി. വിദ്യാഭ്യാസനിലവാരം, സ്കൂൾ പ്രവേശന സൗകര്യം, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണനിർവഹണം, തുല്യത എന്നിങ്ങനെ അഞ്ച് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പ്രകടനനിലവാരസൂചിക തയ്യാറാക്കുന്നത്. എല്ലാതലത്തിലും സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായം ശക്തമാക്കാനും സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രശ്നങ്ങൾ കണ്ടെത്തി അത്തരംമേഖലകൾക്ക് മുൻഗണന നൽകുന്നതിനുമായാണ് സൂചിക തയ്യാറാക്കുന്നത്.