കർണാടകയിലെ തുംകുരുവിൽ ചികിത്സാ നിഷേധത്തെ തുടർന്ന് യുവതിയും നവജാത ശിശുക്കളും മരിച്ചു. ഭാരതിനഗർ സ്വദേശിയായ കസ്തൂരിയും ഇരട്ട കുട്ടികളുമാണ് ദാരുണമായ അന്ത്യത്തിന് ഇരയായത്.
പ്രസവവേദനയെ തുടർന്ന് ബുധനാഴ്ച രാത്രി തുംകുരു ജനറൽ ആശുപത്രിയിലെത്തിയ കസ്തൂരിയുടെ പക്കൽ സർക്കാർ ആനുകൂല്യം ലഭിക്കാനുള്ള മദർ ഹെൽത്ത് കാർഡില്ലെന്ന കാരണത്താൽ അധികൃതർ ചികിത്സ നിഷേധിച്ചു. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സ തേടാൻ നിർദേശം നൽകിയാണ് ഇവരെ ജനറൽ ആശുപത്രിയിൽ നിന്ന് മടക്കിയയ്ച്ചത്.
മറ്റൊരിടത്തും ചികിത്സ തേടാതെ ഗ്രാമത്തിലേക്ക് മടങ്ങിയ യുവതി വീട്ടിൽ വച്ച് ഇരട്ട കുട്ടികൾക്ക് ജന്മം നൽകി. എന്നാൽ പ്രസവത്തെത്തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ യുവതിയുടെയും കുട്ടികളുടെയും മരണത്തിനിടയാക്കി.
സംഭവം വിവാദമായതോടെ ഡ്യൂട്ടി ഡോക്ടർ ഉഷ എ. ആർ, മൂന്ന് നഴ്സിംഗ് ജീവനക്കാർ എന്നിവരെ സർക്കാർ സസ്പെൻഡ് ചെയ്തു.