സർക്കാർ സംവിധാനങ്ങൾ ‘വികലാംഗർ’ എന്നതിന് പകരം ഭിന്നശേഷി ഉള്ളവർ എന്ന് തിരുത്തണമെന്ന് ആവശ്യപ്പെട്ട് സെന്റർ ഫോർ ഫിലിം ജെന്റർ ആൻഡ് കൾച്ചർ സ്റ്റഡീസ് പ്രസിഡന്റ് ഡോ അനിഷ്യ ജയദേവ്, സെക്രട്ടറി ഡോ ദിവ്യ കെ എന്നിവർ സാമൂഹ്യനീതി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.
ലോകവും കേരള പൊതു സമൂഹവും വകുപ്പും ‘വികലാംഗർ’ എന്ന പദം ഉപേക്ഷിച്ച് ഭിന്നശേഷി ഉള്ളവർ അഥവാ ഭിന്നശേഷിതർ എന്ന് വാക്ക് ഉപയോഗിച്ചു തുടങ്ങിയിട്ട് നാളുകൾ ഏറെയായി. വികലാംഗർ എന്ന പദം മനുഷ്യാവകാശ ലംഘനമായാണ് ആധുനിക സമൂഹം നോക്കിക്കാണുന്നത്. പലവിധങ്ങളായ പരിമിതികൾ ഉള്ള കുട്ടികൾക്കായി നടപ്പിലാക്കിവരുന്ന സേവനങ്ങളും സ്കൂളുകളും അനുബന്ധ സ്ഥാപനങ്ങളും ഇപ്പോഴും വികലാംഗ എന്ന പദം തന്നെ ഉപയോഗിച്ചു വരുന്നതായി കാണുന്നു. സമൂഹത്തിന് മാതൃകയായി വർത്തിക്കേണ്ട സർക്കാർ സംവിധാനങ്ങൾ പേരുമായി ബന്ധപ്പെട്ട മനുഷ്യാവകാശ ലംഘനം തിരുത്തുന്നതിനുള്ള തീരുമാനം അടിയന്തിരമായി കൈകൊണ്ട് സത്വര നടപടികൾ സ്വീകരിക്കണമെന്ന് നിവേദത്തിൽ ചൂണ്ടിക്കാട്ടി.