അരിക്കും പച്ചക്കറിക്കും ഭക്ഷ്യവസ്തുക്കൾക്കും മറ്റു നിത്യോപയോഗ സാധനങ്ങൾക്കും വില കുതിച്ചുയരുന്നു. രാസവളം, പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, ഗ്യാസ്, ജീവന്‍രക്ഷാ മരുന്നുകള്‍, സിമന്റ്, സ്റ്റീല്‍, അലുമിനിയം, ഇലക്ട്രിക്കല്‍ വയര്‍, പിവിസി പൈപ്പ് തുടങ്ങിയവയുടെയെല്ലാം വിലയും വര്‍ധിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെയുണ്ടായ വിലക്കയറ്റം ആരെയും അമ്പരപ്പിക്കുന്നതാണ്. ഉപ്പു മുതൽ കർപ്പൂരംവരെ എല്ലാറ്റിനും വിലക്കയറ്റം രൂക്ഷമായതോടെ ജനജീവിതം ദുരിതപൂർണമായി.
ഉള്ളി, മല്ലി, മുളക് തുടങ്ങി പാചകത്തിനുപയോഗിക്കുന്ന എല്ലാ സാധനങ്ങള്‍ക്കും തീ വിലയാണ്. കഴിഞ്ഞ വർഷം ഒരു കിലോ മല്ലിക്ക് 85 രൂപയായിരുന്നത് ഇപ്പോൾ 180 ആണ്. മുളകുപൊടി 250 ഗ്രാമിന് 45ല്‍ നിന്ന് 65 രൂപയായി. കാഷ്മീരി മുളക് 100ഗ്രാം 32ല്‍നിന്ന് 55ലേക്കു കുതിച്ചു.
സാമ്പാര്‍പ്പൊടി 36ല്‍നിന്ന് 45, ഉപ്പ് 10ല്‍നിന്ന് 15, ഉഴുന്ന് 90ല്‍നിന്ന് 130, കടല 80ല്‍നിന്ന് 100 എന്നിങ്ങനെ വർധിച്ചു. മൈദ, ആട്ട, റവ എന്നിവയ്ക്കും നാലും അഞ്ചും രൂപയുടെ വർധനവുണ്ടായിട്ടുണ്ട്. ജയ ഉള്‍പ്പെടെയുള്ള ബ്രാന്‍ഡ് അരികള്‍ക്കെല്ലാം 58 മുതല്‍ 63രൂപ വരെയാണ് വില. ചെറിയ ഉള്ളി വില 100 രൂപയിലെത്തി. 60 രൂപയില്‍ കുറഞ്ഞ പച്ചക്കറികൾ വിരളമാണ്.
ഇന്ത്യന്‍ ബിസ്കറ്റ് വിപണിയുടെ 38 ശതമാനവും കൈപ്പി ടിയിലുള്ള ബ്രിട്ടാനിയ ഉള്‍പ്പെടെയുള്ള ബിസ്കറ്റുകള്‍ക്ക് വില വര്‍ധിപ്പിച്ചുകഴിഞ്ഞു. ചില കമ്പനികള്‍ പാക്കറ്റുകളിലെ ബിസ്കറ്റിന്റെ തൂക്കം കുറച്ചിരിക്കുന്നു. ഒറിയോ, യുണിബിക്സ് തുടങ്ങിയവരാണ് പാക്കറ്റിന്റെ വില കൂട്ടാതെ തൂക്കം കുറച്ചിരിക്കുന്നത്.
ആരോറൂട്ടിന് ഏപ്രിലില്‍ 40 രൂപയായിരുന്നത് 50 ആയി. ഗുഡ്ഡേ 40ല്‍നിന്ന് 45 രൂപയാക്കി. മാരിലൈറ്റ് 30ല്‍നിന്ന് 40, പാര്‍ലേജി 20ല്‍നിന്ന് 25, ബ്രിട്ടാനിയ 30ല്‍നിന്ന് 35 എന്നിങ്ങനെ വില കൂട്ടി. സോപ്പ്, ടൂത്ത് പേസ്റ്റ് തുടങ്ങിയവയുടെയും വില വൻതോതിൽ കൂട്ടിയിട്ടുണ്ട്.