സംസ്ഥാനത്തെ റേഷന്‍ കടകളില്‍ കാലാവധി കഴിഞ്ഞ ആട്ട കെട്ടിക്കിടക്കുന്നു. പത്തു കോടിയിലധികം രൂപ വിലവരുന്ന ആട്ടയുടെ കാലാവധി കഴിഞ്ഞതായാണ് ഏകദേശ കണക്ക്. സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും പിടിപ്പുകേടാണു പൊതുഖജനാവിന് ഇത്രയും നഷ്ടം വരാന്‍ കാരണം.
മുന്‍ഗണനേതര വിഭാഗത്തില്‍പ്പെട്ട നീല, വെള്ള കാര്‍ഡുടമകള്‍ക്ക് വിതരണത്തിനെത്തിച്ച ആട്ടയാണു കാലാവധി കഴിഞ്ഞ് ഉപയോഗശൂന്യമായത്. 17 രൂപ നിരക്കിലാണ് ഇവ കാര്‍ഡുടമകള്‍ക്കു നല്‍കുന്നത്. റേഷന്‍ വ്യാപാരികള്‍ മുന്‍കൂര്‍ പണമടച്ച് വാങ്ങിയതാണ് ആട്ട. രണ്ടു രൂപ കമ്മീഷന് കഴിച്ച് 15 രൂപയാണ് ഒരു കിലോയ്ക്കു വ്യാപാരികള്‍ നല്‍കേണ്ടത്.
നേരത്തേ ഒരു കാര്‍ഡിന് ഒരു കിലോയുടെ നാലു പായ്ക്കറ്റ് വരെ ആട്ട നല്‍കിയിരുന്നു. പിന്നീടത് രണ്ടു പായ്ക്കറ്റാക്കി. നാലു മാസം മുമ്പ് ഇതിന്റെ വിതരണം പൂര്‍ണമായി സര്‍ക്കാര്‍ നിര്‍ത്തുകയും ചെയ്തു.
സ്റ്റോക്ക് ചെയ്തിരുന്ന ആട്ട വിറ്റുതീരുംമുമ്പാണ് വിതരണം നിര്‍ത്തിവച്ച് സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഉത്തരവിറങ്ങിയത്.
ഓരോ റേഷന്‍ കടയിലും രണ്ടു ക്വിന്റല്‍ മുതല്‍ ഏഴു ക്വിന്റല്‍ വരെ ആട്ട കെട്ടിക്കിടക്കുന്നുണ്ടെന്നാണു വിവരം. സംസ്ഥാനത്ത് ആകെയുള്ള 14,302 റേഷന്‍ കടകളിലും ഇത്തരം ആട്ട ബാക്കിയുണ്ടെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിഭാഗത്തില്‍പ്പെട്ട കാര്‍ഡുടമകള്‍ക്ക് എട്ടു രൂപ നിരക്കില്‍ നല്‍കിയിരുന്ന ആട്ടയുടെയും കാലാവധി കഴിഞ്ഞിട്ടുണ്ട്. ഇവയും ഉപയോഗശൂന്യമായി.
ആട്ടയ്ക്കു നല്കിയ പണം തിരികെ നല്‍കണമെന്ന് വ്യാപാരി സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്ന ഗോതമ്പ് വിഹിതം കുറച്ചതിനെത്തുടര്‍ന്നാണ് മുന്‍ഗണനേതര വിഭാഗത്തിനുള്ള ആട്ട വിതരണം സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവച്ചത്.
6459.07 മെട്രിക് ടണ്‍ ഗോതമ്പാണു കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചത്. കേന്ദ്രം നല്‍കിയിരുന്ന ഗോതമ്പ് സ്വകാര്യ മില്ലുകളില്‍ പൊടിച്ചാണു സംസ്ഥാനം ആട്ടയാക്കിയിരുന്നത്.