ഇരിട്ടി: പടിയൂര്‍ – പഴശ്ശി ഇക്കോ പ്ലാനറ്റ് ടൂറിസം പദ്ധതി ഒന്നാം ഘട്ട പ്രവര്‍ത്തി ഉദ്ഘാടനം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.
നിർദ്ദിഷ്ട പടിയൂർ ടൂറിസം പദ്ധതിയോടനുബന്ധിച്ച് കാരവാൻ പാർക്ക് ഉൾപ്പെടെ തുടങ്ങുവാനുള്ള സാധ്യത പരിശോധിക്കുമെന്ന് പദ്ധതി ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് മന്ത്രി പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിൽ വെൽനസ് ടൂറിസത്തിന് വലിയ പ്രധാന്യമാണ് നല്കിവവരുന്നത്. ആയുർവേദ ചികിത്സക്ക് പ്രോത്സാഹനം നൽകത്തക്കരീതിയിൽ വെൽനസ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമവും നടത്തും. കർണ്ണാടകത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമെന്ന നിലയിൽ ഇവിടെനിന്നുള്ള ടൂറിസ്റ്റുകളെ ഇങ്ങോട്ട് എത്തിക്കാനുള്ള ബൃഹത് പരിപാടികൾ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
അഞ്ച് കോടി അറുപത്തി ആറു ലക്ഷം രൂപയുടെ ടൂറിസം പ്രവർത്തിയാണ് ആദ്യ ഘട്ടത്തിൽ ഇവിടെ നടപ്പിലാക്കുന്നത്. കേരളാ ഇറിഗേഷൻ ഇൻഫ്രാ സ്‌ട്രെച്ചർ ഡവലപ്മെന്റ് കോർപ്പറേഷൻ (കെ ഐ ഐ ഡി സി) ആണ് പദ്ധതി നിർവഹണം ഏറ്റെടുത്തിരിക്കുന്നത്. ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പഴശ്ശി പദ്ധതി പ്രദേശത്തെ പടിയൂർ പഞ്ചായത്ത് അതിർത്തിയിൽപ്പെട്ട പ്രകൃതി രമണീയമായ പ്രദേശത്താണ് പദ്ധതി നടപ്പിലാക്കുന്നത്.
ആദ്യ ഘട്ടത്തിൽ പെഡസ്ട്രിയൽ പാത്ത് വേ, റോഡ് നിർമ്മാണം, ലൈറ്റിങ്ങ് പോൾ ആൻറ് സോളാർ ലൈറ്റിങ്ങ്, റസ്റ്റോറന്റ്, കണ്ടെയ്‌നർ ടോയ്‌ലെറ്റ്, ഫ്ലോട്ടിങ് ഡക്ക്, ഗ്രാനൈറ്റ് ബെഞ്ച്, എൻട്രൻസ് ആർച്ച് വേ, ഇലട്രിഫിക്കേഷൻ, ലാൻഡ് സ്കേപ്പിംഗ് എന്നീ പ്രവർത്തികളാണ് നടക്കുക.
പടിയൂർ ടൗണിൽ നടന്ന പരിപാടിയിൽ എംഎല്‍എ കെ. കെ. ശൈലജ അധ്യക്ഷത വഹിച്ചു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബര്‍ട്ട് ജോര്‍ജ്, പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീന്‍, വൈസ് പ്രസിഡന്റ് ആര്‍. മിനി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. അനിത, കേരള ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. എസ്. ശ്രീനിവാസ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഷൈൻ, കിഡ്‌കോ സി ഇ ഒ തിലകൻ, എം .സി. രാഘവന്‍, എ സി സെബാസ്റ്റ്യന്‍, ആര്‍. രാജന്‍, വിപിന്‍ തോമസ്, പി. പി. ദിവാകരന്‍, കെ. വി. സുനില്‍കുമാര്‍, ജലവിഭവ വകുപ്പ് എക്സിക്യു്ട്ടീവ് എഞ്ചിനീയർ സാബു എന്നിവര്‍ സംസാരിച്ചു.