കീവ്: റഷ്യയുമായി സംഘര്‍ഷം തുടരുന്ന യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ സ്‌ഫോടന പരമ്പര. ക്രിമിയയുമായി ബന്ധപ്പിക്കുന്ന പാലം യുക്രെയ്ന്‍ സ്‌ഫോടനത്തില്‍ തകര്‍ത്തുവെന്ന് റഷ്യ ആരോപിക്കുകയും യുക്രൈന്‍റേത് ഭീകരപ്രവർത്തനമാണെന്ന് പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുതിന്‍ പ്രസ്താവിക്കുകയും ചെയ്തതിന് പിന്നാലെയാണ് കീവിലെ സ്‌ഫോടന പരമ്പര.
കീവിലെ ഷെവ്‌ചെന്‍കിവിസ്‌കി ജില്ലയില്‍ പലതവണ സ്‌ഫോടനം നടന്നതായി കീവ് മേയര്‍ ട്വീറ്റ് ചെയ്തു. റഷ്യന്‍ ആക്രമണത്തില്‍ ഒരാള്‍ മരിച്ചതായി ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടാകാമെന്നും പരിക്കേറ്റവരുടേയും ജീവഹാനി സംഭവിച്ചവരുടേയും കൃത്യമായ കണക്ക് ലഭ്യമായിട്ടില്ലെന്നും യുക്രെയ്‌നിയന്‍ എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു.
മൂന്ന് മാസത്തിന് ശേഷം ആദ്യമായാണ് രാജ്യതലസ്ഥാനത്ത് റഷ്യന്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ 26-നാണ് കീവില്‍ അവസാനമായി റഷ്യന്‍ ആക്രമണമുണ്ടായത്.ക്രിമിയയുമായി ബന്ധിപ്പിക്കുന്ന പാലം തകര്‍ത്ത യുക്രെയ്‌നിന്റെ നടപടി ഭീകര പ്രവര്‍ത്തനമാണെന്ന് വ്‌ളാഡിമിര്‍ പുതിന്‍ ആരോപിച്ചിരുന്നു. തിങ്കളാഴ്ച സെക്യൂരിറ്റി കൗണ്‍സില്‍ സ്ഥിരാംഗങ്ങളുമായി പുടിന്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഇപ്പോള്‍ കീവില്‍ സ്‌ഫോടന പരമ്പരയുണ്ടായിരിക്കുന്നത്.
പാലം സ്‌ഫോടനത്തില്‍ തകര്‍ത്തതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ യുക്രെയ്ന്‍ പൗരന്മാരന്‍ ആഘോഷം തുടങ്ങിയിരുന്നു. എന്നാല്‍, സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി തയ്യാറായില്ല.