കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ ഏഴുപേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ പക്ഷി – മൃഗരോഗ നിർണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. സെപ്റ്റംബർ 28നാണ് ഏറ്റുമാനൂർ നഗരത്തിൽ തെരുവുനായ ആളുകളെ ആക്രമിച്ചത്. തുടർന്ന് മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണയിലുണ്ടായിരുന്ന നായ കഴിഞ്ഞദിവസം ചത്തിരുന്നു.
ഇതരസംസ്ഥാന തൊഴിലാളി, വിദ്യാർഥി, ബസ് കാത്തുനിന്ന യാത്രക്കാരി, ലോട്ടറി വിതരണക്കാരൻ അടക്കം ഏഴുപേർക്കായിരുന്നു നായയുടെ കടിയേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ലായിരുന്നു. എല്ലാവരും കോട്ടയം മെഡിക്കൽ കോളേജിലെത്തി വാക്സിൻ സ്വീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. കഴിഞ്ഞ ദിവസമാണ് നായ ചത്തത്. നായയുടെ സ്രവപരിശോധനാ ഫലത്തിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.