ഇരിട്ടി: ആറളം ചെടിക്കുളം കൊട്ടാരത്തെ 47 കുടുംബങ്ങളുടെ ഭൂമിക്ക് പട്ടയം കിട്ടാനുള്ള നടപടികൾക്ക് ഒച്ചിന്റെ വേഗം. കൈവശ ഭൂമിയുടെ ആധികാരികത തെളിയിക്കുന്നതിനുള്ള രേഖകളുടെ പരിശോധന പൂർത്തിയാക്കിയിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും പിന്നീട് തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല. മിച്ചഭൂമിയാണെന്ന് അറിയാതെ പണം കൊടുത്ത് സ്ഥലം വാങ്ങി വഞ്ചിതരായ കുടുംബങ്ങളാണ് പട്ടയം കിട്ടാതെ വലയുന്നത്.
40 വർഷത്തിലധികമായി പ്രദേശത്ത് വീടുവച്ചും കൃഷിനടത്തിയും ജീവിക്കുന്ന 47 കുടുംബങ്ങളുടെ 52 ആധാരങ്ങളുടെ ആധികാരികതയാണ് റവന്യു സംഘം ഒരു വർഷം മുൻമ്പ് പരിശോധിച്ചത്. ഇരിട്ടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് തഹസിൽദാരുടെ നേതൃത്വത്തിൽ 10 അംഗ റവന്യൂ സംഘം മേഖലയിൽ ക്യാമ്പ് ചെയ്താണ് രേഖകളുടെ പരിശോധന പൂർത്തിയാക്കിയത്. വൈകാതെ പട്ടയം കിട്ടുമെന്ന പ്രതീക്ഷയിലായിലുമായിരുന്നു പ്രദേശവാസികൾ.
കുന്നത്തുചിറയിൽ അബ്ദുറഹ്മാൻ എന്നയാളിൽ നിന്ന് ഭൂമി വാങ്ങി താമസമാക്കിയ കുടുംബങ്ങളാണ് വഞ്ചിതരായത്. 10.91 ഏക്കർ സ്ഥലം വിവിധ കാലങ്ങളായി 47 കുടുംബങ്ങൾ വിലകൊടുത്തു വാങ്ങിയതായിരുന്നു. 10 സെന്റ് മുതൽ ഒരേക്കർ വരെ ഭൂമിയുള്ള കൈവശക്കാരാണ് കുടുംബങ്ങൾ. 2015 വരെ ഇവരിൽ നിന്നെല്ലാം വില്ലേജ് അധികൃതർ നികുതിയും സ്വീകരിച്ചിരുന്നു.2015ന് ശേഷം നികുതി സ്വീകരിക്കാതായതോടെയാണ് തങ്ങൾ വാങ്ങിയത് മിച്ചഭൂമിയാണെന്ന കാര്യം ഇവർ അറിയുന്നത്.
കൂത്തുപറമ്പ് ലാൻഡ് ട്രിബ്യൂണലിൽ പട്ടയത്തിനായി അപേക്ഷയും നൽകിയിരുന്നു. നിരവധി തവണ ഹിയറിംഗും നടത്തിയി. ഇതിനിടയിലാണ് ഇത് മിച്ചഭൂമിയാണെന്ന് കാണിച്ച് കുടുംബങ്ങളെ കുടിയിറക്കാനുള്ള നടപടി തുടങ്ങിയത്. ഇതിനെതിരേ നാട്ടുകാർ ഒന്നടങ്കം പ്രതിഷേധവുമായി എത്തിയതോടെ തീരുമാനം നിർത്തിവയ്ക്കുകയായിരുന്നു. കുടുംബങ്ങൾ എല്ലാം ഭൂമി വിലകൊടുത്തു വാങ്ങിയതാണെന്ന് മനസിലായതോടെ ഇവർക്ക് പട്ടയം നൽകാൻ ശ്രമം തുടങ്ങിയെങ്കിലും ഇപ്പോഴത് ഇഴഞ്ഞു നീങ്ങുകയാണ്.
ഭൂമിയുണ്ടായിട്ടും ഇടപാടുകൾ നടത്താനും വായ്പയ്ക്കും സർക്കാർ ആനുകൂല്യത്തിനും അപേക്ഷിക്കാനും കഴിയാതിരുന്ന കുടുംബങ്ങൾക്ക് സർക്കാർ തീരുമാനം വൻ ആശ്വാസമായി മാറിയിരുന്നു. അമ്പലക്കണ്ടി പട്ടയ പ്രശ്നം പരിഹരിക്കുമ്പോൾ തന്നെ ചെടിക്കുളത്തെ പ്രശ്നവും പരിഹരിക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും നടപടികൾ ഇഴയുകയാണ്.
previous post