കൂത്തുപറമ്പ്: മായം കലർന്ന മുളകുപൊടി വിപണിയും അടുക്കളകളും കീഴടക്കുമ്പോൾ പ്രാദേശികമായി മുളക് കൃഷിചെയ്ത് മുളകുപൊടി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയുമായി കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് കൃഷിഭവനുകൾ. കൂത്തുപറമ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിന്റെ നേതൃത്വത്തിലാണ് ‘റെഡ് ചില്ലീസ്’ എന്ന പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 50 ഏക്കറോളം മുളക് കൃഷി ചെയ്താണ് പദ്ധതിക്ക് തുടക്കമിടുക. ഏഴ് കൃഷിഭവനുകൾക്ക് കീഴിലായി 100 കർഷകരെ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. കൃഷി വകുപ്പിന്റെ വിവിധ സ്കീമുകളിൽ ഉൾപ്പെടുത്തി മുളക് തൈകൾ, വളങ്ങൾ തുടങ്ങിയ സഹായങ്ങൾ കർഷകർക്ക് ലഭ്യമാക്കും.
വിളവെടുത്ത മുളക് ഉണക്കുന്നതിന് ആവശ്യമായ ഡ്രയറുകൾ, പൊടിയന്ത്രങ്ങൾ, പേക്കിംഗ്, മാർക്കറ്റിംഗ് സംവിധാനങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുക്കും. നിലവിൽ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിൽ ഇലക്ട്രിക് ഡ്രയർ സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ കൃഷിക്കാരെ ലഭിച്ചിട്ടുള്ളതും മാങ്ങാട്ടിടത്ത് നിന്നാണ്. മറ്റുള്ളയിടങ്ങളിലും ഡ്രയറുകൾ സ്ഥാപിക്കുന്നതിന് ആലോചനയുണ്ട്. ഇതിന് പുറമെ വീടുകളിലും മുളക് കൃഷി വ്യാപിപ്പിക്കും. പദ്ധതിയുടെ ഉദ്ഘാടനം മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് ഹാളിൽ കെ.കെ. ശൈലജ എംഎൽഎ നിർവഹിച്ചു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഷീല അധ്യക്ഷത വഹിച്ചു.