സംസ്ഥാനത്ത് 4 മീറ്റർ വരെ വീതിയുള്ള ഗ്രാമീണ, നഗര റോഡുകളുടെ പരിപാലനത്തിന്റെ ചെലവു കുറയ്ക്കാൻ പ്രാദേശിക വസ്തുക്കൾ ഉപയോഗിക്കാൻ തദ്ദേശ വകുപ്പ് എൻജിനീയറിങ് വിഭാഗം നടപടി തുടങ്ങി. കാസർകോട് പോലുള്ള ജില്ലകളിൽ വെട്ടുകല്ലും മലയോര മേഖലകളിൽ ക്വാറി വേസ്റ്റും കുട്ടനാട്ടിലും മറ്റും പ്രളയത്തെ അതിജീവിക്കുന്ന ഈടുറ്റ വസ്തുക്കളും ഉപയോഗിച്ച് ചെലവു കുറയ്ക്കാനാണ് ആലോചന.6 വർഷമായി കേന്ദ്ര ഗ്രാമീണ മന്ത്രാലയത്തിന്റെ (മോർഡ്) ഒരേ ഗുണനിലവാര മാനദണ്ഡപ്രകാരമാണ് കേരളമെങ്ങും തദ്ദേശ വകുപ്പിന്റെ റോഡ് നിർമാണം. ഇങ്ങനെ ഒരു കിലോമീറ്റർ റോഡ് റീടാറിങ്ങിന് 15 ലക്ഷം രൂപയാണു ചെലവ്. വീടിനു മുന്നിലെ റോഡ് എത്ര ചെറുതായാലും ടാറിട്ടതാകണം എന്ന ജനങ്ങളുടെ ആഗ്രഹം മൂലം ജനപ്രതിനിധികളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും സമ്മർദവും ശക്തമാണ്. എല്ലാ വർഷവും റോഡ് അറ്റകുറ്റപ്പണിക്കു വൻ തുക നീക്കിവയ്ക്കേണ്ടി വരുന്നതിനാൽ കൂടുതൽ പദ്ധതികൾ ഏറ്റെടുക്കാനാവുന്നില്ല. 6 മീറ്ററിലേറെ വീതിയും ഇരുവശത്തും ഓടകളും ഉള്ള റോഡുകളാണ് ‘മോർഡി’ന്റെ നിർവചനത്തിൽ വരുന്നത്. എന്നാൽ, ചെറുപാതകൾ ഈ നിർവചനത്തിൽ വരാത്തതിനാൽ സാഹചര്യവും ഓടുന്ന വാഹനങ്ങളുടെ ഭാരവും മനസ്സിലാക്കി, ലഭ്യമായ നിർമാണ വസ്തുക്കൾ ഉപയോഗിക്കാനാണ് ആലോചന എന്നു തദ്ദേശ വകുപ്പ് ചീഫ് എൻജിനീയർ കെ.ജോൺസൺ പറഞ്ഞു.
കോർപറേഷൻ, നഗരസഭ, പഞ്ചായത്ത് എന്നിവ പരിപാലിക്കുന്ന 28,658 കിലോമീറ്റർ ടാർ റോഡിൽ 80% നാലു മീറ്റർ വരെ വീതിയുള്ളവയാണ്. ജില്ലാ പഞ്ചായത്തിനു കീഴിലാണു കൂടുതൽ വീതിയുള്ള റോഡുകൾ വരുന്നത്. വകുപ്പിന്റെ പരിധിയിലെ ആകെ റോഡുകളുടെ നീളം 2 ലക്ഷം കിലോമീറ്ററിലേറെ വരും. ഇതു സംസ്ഥാനത്തെ ആകെ റോഡുകളുടെ 82% ആണ്. എന്നാൽ, പൊതുമരാമത്ത് വകുപ്പ് പരിപാലിക്കുന്ന റോഡുകളുടെ നീളം 33,593 കിലോമീറ്റർ മാത്രമാണ്. പിന്നെയുള്ളത് വനം വകുപ്പ് സംരക്ഷിക്കുന്ന 4000 കിലോമീറ്ററോളം റോഡ് ആണ്. പ്രതിവർഷം റോഡ്, കെട്ടിടം എന്നിവ നിർമിക്കാനും പരിപാലിക്കാനുമായി 4992 കോടി രൂപ നീക്കിവയ്ക്കുന്ന പൊതുമരാമത്തു വകുപ്പിനെക്കാൾ 1208 കോടി രൂപ അധികമാണ് തദ്ദേശ വകുപ്പിന്റെ ചെലവ്. എൻജിനീയറിങ് ജീവനക്കാരുടെ എണ്ണവും തദ്ദേശ വകുപ്പിലാണു കൂടുതൽ; 4709 പേർ. പൊതുമരാമത്ത് വകുപ്പിൽ 4191, ഇറിഗേഷൻ വകുപ്പിൽ 3311.