തിരുവനന്തപുരം ∙ ലഹരി മരുന്ന് തടയുന്നതിനു വരും ദിവസങ്ങളിൽ സ്പെഷൽ ഡ്രൈവ് സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ലഹരി മരുന്ന് കടന്നു വരാനിടയുള്ള എല്ലാ അതിർത്തികളിലും പരിശോധന കർശനമാക്കും.
രാസലഹരി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ എത്തുന്നതു തടയുന്നതിന് അന്വേഷണ രീതിയിലും കേസ് ചാർജ് ചെയ്യുന്ന രീതിയിലും മാറ്റങ്ങൾ വരുത്തും. നർകോട്ടിക് കേസുകളിൽപെട്ട പ്രതികൾക്ക് ഉയർന്ന ശിക്ഷ ഉറപ്പു വരുത്താൻ മുൻകാല കുറ്റകൃത്യങ്ങൾ കൂടി കുറ്റപത്രത്തിൽ ഉൾപ്പെടുത്തും. കാപ്പ റജിസ്റ്റർ മാതൃകയിൽ ലഹരിക്കടത്ത് നടത്തുന്നവരുടെ ഡേറ്റാ ബാങ്ക് തയാറാക്കും. ആവർത്തിച്ച് കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരെ കരുതൽ തടങ്കലിൽ ആക്കും. കുറ്റകൃത്യം ആവർത്തിക്കുകയില്ല എന്നു ബോണ്ട് എഴുതി വാങ്ങും. ട്രെയിനുകൾ വഴിയുള്ള കടത്തു തടയാൻ നായ്ക്കളെ ഉപയോഗിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിതരണം കർശനമായി തടയും. അവയുടെ പരിസരത്തുള്ള കടകളിൽ ലഹരി വസ്തുക്കൾ വിറ്റാൽ അടച്ചു പൂട്ടും.
ലഹരി ഉപയോഗം സംബന്ധിച്ച് 2020 ൽ 4,650, 2021 ൽ 5,334 എന്ന ക്രമത്തിലാണ് കേസുകൾ റജിസ്റ്റർ ചെയ്തത്. 2022 സെപ്റ്റംബർ 15 വരെയുള്ള കണക്കുപ്രകാരം 16,986 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. 2020 ൽ 5,674 പേരെയും 2021 ൽ 6,704 പേരെയും അറസ്റ്റ് ചെയ്തിരുന്നു. 2022 ൽ ഇതുവരെ 18,743 പേരെയാണ് അറസ്റ്റ് ചെയ്തത്. 1,364.49 കിലോ കഞ്ചാവും 7.7 കിലോ എംഡിഎംഎയും 23.73 കിലോ ഹഷീഷ് ഓയിലും ഈ വർഷം പിടിച്ചെടുത്തു.ബഹുമുഖ കർമ പദ്ധതി ഒക്ടോബർ 2 മുതൽ
ലഹരി മരുന്നിനെ നേരിടാനുള്ള ബഹുമുഖ കർമ പദ്ധതി ഗാന്ധിജയന്തി ദിനത്തിൽ, ആരംഭിക്കും. ഒക്ടോബർ 2 മുതൽ നവംബർ 1 വരെ തീവ്രപ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. നവംബർ ഒന്നിനു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളെയും രക്ഷിതാക്കളെയും പൂർവ വിദ്യാർഥികളെയും ഉൾപ്പെടെ പരമാവധി പേരെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ ചങ്ങല സൃഷ്ടിക്കും.