സംസ്ഥാനത്ത് എട്ടു മാസത്തിനിടെ 24,264 പേർക്ക് തെരുവുനായയുടെ കടിയേറ്റു. തെരുവുനായ ആക്രമണം വര്‍ധിക്കുന്നതിനിടെ 170 പ്രദേശങ്ങളെ മൃഗസംരക്ഷണ വകുപ്പ് ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചു.
പ്രതിമാസം പത്തോ അതില്‍ കൂടുതലോ പേർക്കു നായ്ക്കളുടെ കടിയേൽക്കുന്ന പ്രദേശങ്ങളെയാണ് ഹോട്ട്സ്പോട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജനുവരി മുതല്‍ ഓഗസ്റ്റ് വരെ നായ കടിയേറ്റവരുടെ ജില്ല തിരിച്ചുള്ള കണക്കും മൃഗസംരക്ഷണ വകുപ്പ് പുറത്തുവിട്ടു.
തിരുവനന്തപുരത്താണ് ഏറ്റവുമധികം ഹോട്ട്സ്പോട്ടുകള്‍ ഉള്ളത്. 28 എണ്ണം. കൊല്ലം -19, പത്തനംതിട്ട -എട്ട്, ആലപ്പുഴ -19, കോട്ടയം -അഞ്ച്, ഇടുക്കി -ഒന്ന്, എറണാകുളം -14, തൃശൂര്‍ -11, പാലക്കാട്-26, മലപ്പുറം -10, കോഴിക്കോട് -11, വയനാട് -ഏഴ്, കണ്ണൂര്‍ -എട്ട്, കാസര്‍ഗോഡ് -മൂന്ന് എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍. തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ പ്രതിമാസം മുപ്പതിലധികം പേര്‍ക്ക് നായ കടിയേല്‍ക്കുന്നതായാണ് കണക്ക്.
എട്ടുമാസത്തിനിടെ ഏറ്റവുമധികം പേര്‍ക്കു നായയുടെ കടിയേറ്റത് പാലക്കാട് ജില്ലയിലാണ്. ഇവിടെ 4,311 പേര് ചികിത്സ തേടി. തിരുവനന്തപുരത്ത് ആനാട് പഞ്ചായത്തിൽ മാത്രം 260 പേർക്കു കടിയേറ്റു.
അതേസമയം ഇടുക്കിയില്‍ എട്ടു മാസത്തിനിടെ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എട്ടുമാസത്തിനിടെ തെ രുവുനായയുടെ കടിയേറ്റവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം -3,727, കൊല്ലം -2,355, പത്തനംതിട്ട -1,380, ആലപ്പുഴ -2,545, കോട്ടയം -972, എറണാകുളം -1,696, തൃശൂര്‍ -1,279, മലപ്പുറം -1,274, കോഴിക്കോട് -1,605, വയനാട് -1,196, കണ്ണൂര്‍ -1,149, കാസര്‍ഗോഡ് -781.