ഇരിട്ടി: തുണിയിൽ പൊതിഞ്ഞ പണവും രണ്ട് സ്ക്രൂഡ്രൈവറുകളും ഒരു കുടയും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. നേരംപോക്ക് നരിക്കുണ്ടത്തെ പൂവളപ്പിൽ ഹോംസ്റ്റേയുടെ മുറ്റത്താണ് ഇവ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ മുകൾനിലയിൽ താമസിക്കുന്ന ഇരിട്ടിയിലെ കരിയർ ഗൈഡൻസ് സ്ഥാപനത്തിലെ വിദ്യാർഥിനികളാണ് മുറ്റത്ത് ഉപേക്ഷിക്കപ്പെട്ടനിലയിൽ തുണിക്കെട്ടും കുടയും കണ്ടത്. ഇരിട്ടി പോലീസെത്തി പരിശോധിച്ചപ്പോഴാണ് തുണിക്കെട്ടിനകത്ത് കുറെ പത്ത് രൂപയുടെ നോട്ടുകളും നാണയങ്ങളും കണ്ടെത്തിയത്. ഭണ്ഡാരം പൊളിച്ചെടുത്തതാവാം പണമെന്നാണ് കരുതുന്നത്. എന്നാൽ സമീപ പ്രദേശത്തെവിടെയും ഭണ്ഡാരമോഷണം നടന്നതായി റിപ്പോർട്ടുമില്ല. രാത്രി 11 ഓടെ ഹോംസ്റ്റേയുടെ സമീപത്തെ നായകൾ ബഹളംവയ്ക്കുന്നതു ശ്രദ്ധയിൽപ്പെട്ടതായി ഇവിടുത്തെ താമസക്കാരൻ പറഞ്ഞു. നായ പിന്നാലെ ഓടിയപ്പോൾ ഇവ ഉപേക്ഷിച്ച് കടന്നു കളഞ്ഞതാവാമെന്നാണ് നിഗമനം.