കോവിഡ് കേസ് കുറയുന്ന സാഹചര്യത്തിലും ആഗോളതലത്തിൽ ഇപ്പോഴും ഓരോ 44 സെക്കൻഡിൽ ഒരു കോവിഡ് മരണം സംഭവിക്കുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളും മരണങ്ങളും കുറയുന്നുണ്ടെങ്കിലും ഇത്തരത്തിലിത് നിലനിർത്താനാകുമെന്നതിൽ ഉറപ്പില്ലെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസൂസ് പറഞ്ഞു.
ഫെബ്രുവരി മുതലുള്ള പ്രതിവാര കണക്കിൽ മരണനിരക്ക് 80 ശതമാനം കുറവുണ്ട്. എന്നാൽ, കഴിഞ്ഞയാഴ്ച ഓരോ 44 സെക്കൻഡിലും ഒരു മരണമുണ്ടായിട്ടുണ്ട്. പല മരണവും ഒഴിവാക്കാവുന്നവ ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പകർച്ചവ്യാധി കുറയ്ക്കലിനും ജീവൻ രക്ഷിക്കലിനും അവശ്യമായ മാർഗനിർദേശങ്ങളടങ്ങിയ ആറ് ഹ്രസ്വ പോളിസികൾ അടുത്തയാഴ്ച ഡബ്ല്യുഎച്ച്ഒ പ്രസിദ്ധീകരിക്കും.