കണ്ണൂർ: കൂടുതൽ സബ്സ്റ്റേഷനുകളും പ്രസരണ ലൈനുകളും സ്ഥാപിച്ച് വൈദ്യുതി പ്രസരണവിതരണ ശൃംഖല ശക്തിപ്പെടുത്താനുള്ള കെഎസ്ഇബിയുടെ ട്രാൻസ്ഗ്രിഡ് 2.0 പദ്ധതി വടക്കൻ കേരളത്തിൽ അവസാനഘട്ടത്തിലേക്ക്. വടക്കൻ കേരളത്തിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുക, വൈദ്യുതി പ്രസരണ നഷ്ടം കുറയ്ക്കുക, ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള വൈദ്യുതി ആവശ്യാനുസരണം തടസം കൂടാതെ മിതമായ നിരക്കിൽ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളാണ് ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. സംസ്ഥാന സർക്കാരും കെഎസ്ഇബി ലിമിറ്റഡും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
വൈദ്യുതി തടസം മാറ്റാൻ പഴകിയ പോസ്റ്റുകളും ലൈനുകളും മാറ്റിസ്ഥാപിക്കുക, ആധുനികവത്കരണത്തിന്റെ ഭാഗമായി നഗരപ്രദേശങ്ങളിൽ ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുക, ലൈനുകളിലെ തടസം അപ്പോൾ തന്നെ അറിയിക്കാൻ ഫോൾട്ട് പാസ് ഇൻഡിക്കേറ്റർ സംവിധാനം നടപ്പിലാക്കുക തുടങ്ങിയ കാര്യങ്ങളും ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയിലൂടെ നടപ്പിലാക്കി വരികയാണ്.
220 കെവി ലൈനുകൾ ബന്ധിപ്പിക്കുന്ന
നടപടികൾ നാളെ
ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയുടെ ഭാഗമായി 220 കെവി ജിഐഎസ് തലശേരി സബ്സ്റ്റേഷന്റെ പൂർത്തീകരണവുമായി ബന്ധപ്പെട്ട് പുതിയതായി നിർമിച്ച 220 കെവി ലൈനുകൾ കാഞ്ഞിരോട് സബ്സ്റ്റേഷനിൽ ബന്ധിപ്പിക്കുന്ന നടപടികൾ നാളെ നടക്കും. ഇതിന്റെ ഭാഗമായി നാളെ രാവിലെ 8.30 മുതൽ 12.30 വരെ തളിപ്പറന്പ്, അന്പലത്തറ, മൈലാട്ടി എന്നീ 220 കെവി സബ് സ്റ്റേഷനുകളുടെയും വിദ്യാനഗർ, കാഞ്ഞങ്ങാട്, മുള്ളേരിയ, ചെറുവത്തൂർ (റെയിൽവേ), പഴയങ്ങാടി, ഏഴിമല, ചെറുപുഴ, പയ്യന്നൂർ, മാങ്ങാട്, അഴീക്കോട് എന്നീ 110 കെവി സബ് സ്റ്റേഷനുകളുടെയും പെരിയ, ബദിയടുക്ക, ആനന്ദപുരം, കാസർഗോഡ് ടൗൺ, കാഞ്ഞങ്ങാട് ടൗൺ, നീലേശ്വരം ടൗൺ, വെസ്റ്റ് എളേരി, ബേളൂർ, രാജപുരം, തൃക്കരിപ്പൂർ, പയ്യന്നൂർ ടൗൺ, പടന്നപ്പാലം, ആലക്കോട്, നാടുകാണി, കുറ്റ്യാട്ടൂർ എന്നീ 33 കെവി സബ്സ്റ്റേഷനുകളുടെയും പരിധിയിൽ വൈദ്യുതി തടസം ഉണ്ടാകുമെന്ന് ഷൊർണൂർ ട്രാൻസ്ഗ്രിഡ് നോർത്ത് ഡപ്യൂട്ടി എൻജിനിയർ അറിയിച്ചു