കേരളം പേപ്പട്ടി വിഷബാധാഭീതിയിൽ. തെരുവുനായ്ക്കൾ അക്രമകാരികളാവുന്ന സംഭവങ്ങൾ ഏറിവരുന്നതിനിടെ പേവിഷബാധയും വർധിക്കുന്നത് വലിയ ആശങ്കയാണുയർത്തുന്നത്. വാക്സിനെടുത്തിട്ടും രോഗബാധയുണ്ടായ സംഭവങ്ങൾകൂടിയായപ്പോൾ കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതിയാണ്.
ഏറ്റവുമൊടുവിൽ പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ നായയുടെ കടിയേറ്റു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള പന്ത്രണ്ടുവയസുകാരിയുടെ നില ഗുരുതരമായ സംഭവമാണ് കർശന നടപടികൾക്ക് ഇനി വൈകിക്കൂടാ എന്ന മുന്നറിയിപ്പു നല്കുന്നത്. ഈ കുട്ടിക്ക് മൂന്നു ഡോസ് വാക്സിൻ എടുത്ത ശേഷമാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.
തെരുവുനായകൾ പെരുകുന്നതിനെച്ചൊല്ലി എത്ര മുറവിളി കൂട്ടിയിട്ടും ഫലമില്ലാത്ത സ്ഥിതിയാണെന്ന് പൊതുപ്രവർത്തകർ ആരോപിക്കുന്നു. പല കാരണങ്ങളാലും, തെരുവുനായകളെ കൊല്ലാൻ പാടില്ലെന്ന അവസ്ഥ നിലനിൽക്കുന്നത് അപകടസാധ്യത കൂട്ടുന്നു.
തെരുവുനായകളെ കൊല്ലുന്നതടക്കമുള്ള ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് സർക്കാരിന്റെ അടിയന്തരശ്രദ്ധ വേണമെന്ന മുറവിളിയും ഉയരുന്നുണ്ട്. വാക്സിനുകളുടെ ഗുണമേന്മയും ഉറപ്പുവരുത്തേണ്ടതുണ്ട്. വാക്സിനുകൾ നല്കുന്നതിൽ പരിശീലനം നേടിയ ആരോഗ്യപ്രവർത്തകരുടെ എണ്ണവും വർധിപ്പിക്കണം.
സംസ്ഥാനത്ത് ഈ വർഷം 14 പേവിഷബാധ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2016 ജനുവരി മുതൽ 2021 ജൂലൈ വരെ 8,09,629 തെരുവുനായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇക്കാലയളവിൽ ഇത്തരം നായ്ക്കളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത് 42 പേർക്കാണ്. കഴിഞ്ഞ വർഷം 68,765 ആക്രമണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.