ഓണം കൂടാൻ നാട്ടിലെത്തുന്നവരിൽനിന്ന് സ്വകാര്യ ബസ് കമ്പനികൾ അമിതനിരക്ക് ഈടാക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്നും സംസ്ഥാനത്തിന്റെ തന്നെ വിവിധ ഭാഗങ്ങളിൽനിന്നും ജില്ലയിൽ എത്തുന്നവരാണ് ചൂഷണത്തിനിരയാകുന്നത്. സാധാരണ നിരക്കിലും ഇരട്ടിയിലധികം തുക ഈടാക്കിയാണ് ബസുകൾ സർവീസുകൾ നടത്തുന്നത്.
ബെംഗളൂരുവിൽനിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് സ്വകാര്യ ബസുകൾക്ക് സാധാരണ നിരക്ക് 800 മുതൽ 900 രൂപവരെയാണ്. എന്നാൽ 2000 രൂപവരെയാണ് സ്വകാര്യബസുകൾ ഇപ്പോൾ ഈടാക്കുന്നത് കെ.എസ്.ആർ.ടി.സിയിൽ ഇത് പലപ്പോഴും 800 രൂപയാണ്.
തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിൽനിന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലേക്ക് 2000 രൂപവരെയാണ് ഇപ്പോഴത്തെ ടിക്കറ്റ് നിരക്ക്. മുൻപ് വിഷുവിനോടനുബന്ധിച്ചുള്ള ഉത്സവ സീസണുകളിലും ഇത്തരത്തിൽ വൻതുക സ്വകാര്യബസുകൾ ഈടാക്കിയിരുന്നു. സ്ഥിരം ബസുകൾതന്നെ അധിക സർവീസെന്ന പേരിൽ യാത്രനടത്തുകയാണ് ചെയ്യുന്നത്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളുടെ എണ്ണം കുറഞ്ഞതും യാത്രക്കാരെ ചൂഷണം ചെയ്യാൻ ബസ് കമ്പനികൾക്ക് അവസരമായി മാറി.
പല ബസുകളും മാനദണ്ഡം പാലിക്കാതെയാണ് യാത്രക്കാരെ കയറ്റുന്നത്. ട്രാവൽ ഏജൻസികളിൽ അറിയിക്കാതെ കമ്പനികളുടെ വെബ് സൈറ്റിൽ മാത്രമാണ് ബസുകളുടെ വിവരങ്ങളുള്ളത്. ബോർഡിങ് പോയിന്റ് മാത്രം രേഖപ്പെടുത്തിയാണ് ബുക്കിങ് നടത്തുന്നത്.
ഇവയിൽ പല സർവീസുകളും അനധികൃതമാണ്. കേരള, കർണാടക ആർ.ടി.സി.കൾ ഒണാവധി കണക്കിലെടുത്ത് ബസുകൾ ഓടിക്കുന്നുണ്ടെങ്കിലും ഇവയ്ക്ക് സമാന്തരമായാണ് സ്വകാര്യ ബസുകൾ ഇത്തരത്തിൽ കൊള്ള നടത്തുന്നത്.
കേരളത്തിൽ ആർ.ടി.ഒ. ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉത്സവകാലത്ത് കാര്യമായ പരിശോധന നടത്താത്തതും യാത്രക്കാരെ കൊള്ളയടിക്കാനുള്ള അവസരമായി മാറി.