സംസ്ഥാനത്ത് ചട്ടപ്രകാരമുള്ള അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങളും പ്രാര്‍ഥനാഹാളുകളും അടച്ചുപൂട്ടണമെന്നും ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും ഉത്തരവു നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
വാണിജ്യാവശ്യങ്ങള്‍ക്കായി നിര്‍മിച്ച കെട്ടിടത്തില്‍ പ്രാര്‍ഥനാഹാള്‍ തുടങ്ങാന്‍ ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചതിനെതിരേ മലപ്പുറം തൊട്ടേക്കാട് നൂറുല്‍ ഇസ്ലാം സാംസ്കാരിക സംഘം നല്കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് വിധി പറഞ്ഞത്.
അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ 36 മോസ്കുകളുള്ളപ്പോഴാണ് ഹര്‍ജിക്കാര്‍ പുതിയൊരു പ്രാര്‍ഥനാഹാള്‍ വേണമെന്ന ആവശ്യം ഉന്നയിച്ചത്. ഇതിന് അനുമതി നല്കിയാല് മതസൗഹാര്‍ദ്ദാന്തരീക്ഷത്തെ ബാധിക്കാനിടയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഉചിതമായ അപേക്ഷകളില്‍ മാത്രമേ അനുമതി നല്‍കാവൂവെന്ന് നിഷ്കര്‍ഷിക്കണം. ചീഫ് സെക്രട്ടറി ഇതിനാവശ്യമായ ഉത്തരവിറക്കണം. തൊട്ടടുത്ത ആരാധനാലയങ്ങളുമായുള്ള ദൂരമടക്കമുള്ള വസ്തുതകള്‍ പരിഗണിക്കണം.
മറ്റാവശ്യങ്ങള്‍ക്കു നിര്‍മിച്ച കെട്ടിടങ്ങള്‍ ആരാധനാലയമാക്കി മാറ്റാന്‍ അനുമതി നല്‍കരുതെന്ന് ഉത്തരവു പുറപ്പെടുവിക്കണം. അത്യപൂര്‍വ സാഹചര്യങ്ങളിലേ ഇത്തരം അപേക്ഷകളില്‍ അനുമതി നല്‍കാവൂ. അനുമതി നല്കുമ്പോള് പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും റിപ്പോര്‍ട്ടു പരിഗണിക്കണം. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നല്‍കണമെന്നും നിർദേശിച്ചിട്ടുണ്ട്.