*
കൊച്ചി ∙ അന്വേഷണത്തിനിടെ പൊലീസ് ശേഖരിക്കുന്ന രേഖകൾ കേസിൽ പ്രയോജനപ്പെടില്ലെന്നു കണ്ട് ഒഴിവാക്കിയാൽ പ്രതികളെ അത് അറിയിക്കണമെന്ന ക്രിമിനൽ റൂൾസ് ഓഫ് പ്രാക്ടിസ് ഭേദഗതി സംസ്ഥാനത്തു നിലവിൽ വന്നു. ക്രിമിനൽ കേസ് വിചാരണയിൽ ഇതു നിർണായകമാകും. പൊലീസ് ഒഴിവാക്കുന്ന വിവരങ്ങൾ പ്രതിഭാഗത്തിനു തുറുപ്പുചീട്ടാകാനും സാധ്യതയുണ്ട്. പൊലീസ് മറച്ചുവയ്ക്കുന്ന രേഖകളുടെ പകർപ്പു തേടാനും വിചാരണയിൽ പ്രയോജനപ്പെടുത്താനും പ്രതികൾക്കു സാധിക്കുമെന്നതു പ്രോസിക്യൂഷൻ ഏജൻസികൾക്കു തലവേദനയാകും.സുപ്രീം കോടതിയുടെ നിർദേശപ്രകാരം കേരള ഹൈക്കോടതി ചട്ടം ഭേദഗതി ചെയ്തു പ്രസിദ്ധീകരിക്കുകയും എല്ലാ ക്രിമിനൽ കോടതികളിലും എത്തിക്കുകയും ചെയ്തു. ഇതുവരെ, അന്വേഷണത്തിനിടെ സമാഹരിച്ച വിവരങ്ങൾ പൊലീസ് ഒഴിവാക്കിയാൽ പകർപ്പിനായി പ്രതികൾ കേസ് നടത്തുന്നതു പതിവുകാഴ്ചയായിരുന്നു. കേസിനു ഗുണകരമല്ലാത്ത സാക്ഷിമൊഴികൾ, മെഡിക്കൽ സർട്ടിഫിക്കറ്റുകൾ, ഫൊറൻസിക് പരിശോധനാ റിപ്പോർട്ടുകൾ, ബ്രെയിൻ മാപ്പിങ് / പോളിഗ്രാഫ് / നാർകോ പരിശോധനാ ഫലങ്ങൾ, തൊണ്ടി സാമഗ്രികൾ ഇവയൊക്കെ അന്തിമ റിപ്പോർട്ടിൽനിന്ന് ഒഴിവാക്കപ്പെട്ടിരുന്നു.
ജഡ്ജിമാർ സ്വന്തം കൈപ്പടയിൽ രേഖപ്പെടുത്തുന്ന സാക്ഷിമൊഴി വായിക്കാനാവുന്നില്ലെന്നു ചിലപ്പോഴെങ്കിലും പരാതി ഉയർന്നിരുന്നു. പുതിയ ഭേദഗതിപ്രകാരം, കൈപ്പടയിലോ ടൈപ്പ് ചെയ്തോ ഇലക്ട്രോണിക് ഉപകരണങ്ങൾ മുഖേനയോ മൊഴി രേഖപ്പെടുത്താം.