കണ്ണൂർ: ജില്ലയിലെ മുഴുവൻ തോടുകളിലെയും മാലിന്യങ്ങൾ ഒഴുകി പോകാതെ തടഞ്ഞുനിർത്തി സംഭരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടിയെടുക്കണമെന്ന് ‘ശുചിത്വ സാഗരം സുന്ദരം തീരം’ ജില്ലാതല കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം നിർദേശിച്ചു. കമ്മിറ്റി അധ്യക്ഷ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
പ്രാദേശികമായ ചെറുതോടുകളിൽ നിന്നാണ് പുഴകളിലേക്കും അതുവഴി കടലിലേക്കും മാലിന്യങ്ങൾ എത്തുന്നത്. ഇതൊഴിവാക്കാൻ ചെറുതോടുകളിൽ വലകെട്ടി മാലിന്യങ്ങൾ ശേഖരിക്കണം. ബീച്ചുകളിൽ മാലിന്യങ്ങൾ കൊണ്ടു തള്ളുന്നവർക്കെതിരേ കർശന നടപടിയും സ്വീകരിക്കും . നിരീക്ഷണത്തിനായി സിസിടിവി കാമറകൾ സ്ഥാപിക്കും.
മത്സ്യത്തൊഴിലാളികൾ, തീരദേശ നിവാസികൾ എന്നിവരുടെ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ അധ്യക്ഷതയിൽ ചേരാനും യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോളജ്, സ്കൂൾ വിദ്യാർഥികൾ, യുവജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി തീരദേശ സംരക്ഷണ സേന രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായി. ശുചിത്വ സാഗരം സുന്ദരം തീരം പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകൾ നടപ്പാക്കിയ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിലായിരുന്നു യോഗം. തീരപ്രദേശങ്ങളും കടലും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കാനുള്ള ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 56 കിലോമീറ്റർ കടൽത്തീരം ശുചീകരിക്കും. പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ ജില്ലയിൽ പുരോഗമിക്കുന്നു. കണ്ണൂർ കോർപറേഷൻ, ന്യൂമാഹി, തലശേരി, ധർമടം, മുഴപ്പിലങ്ങാട്, അഴീക്കോട്, മാട്ടൂൽ, രാമന്തളി, മാടായി എന്നീ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ കടൽത്തീരമാണ് ശുചീകരിക്കുന്നത്.