കണ്ണൂർ: ഡീസൽക്ഷാമം മൂലം ജില്ലയിൽ കെഎസ്ആർടിസി സർവീസുകൾ കൂട്ടത്തോടെ മുടങ്ങുന്നു.
സർക്കാർ കെഎസ്ആർടിസിക്ക് അനുവദിച്ച 20 കോടിരൂപ കെഎസ്ആർടിസിയുടെ അക്കൗണ്ടിലെത്തിയാലേ താത്കാലികമായെങ്കിലും ഡീസൽ പ്രതിസന്ധി പരിഹരിക്കപ്പെട്ടു. അവധി ദിവസമായ ഇന്നലെ കൂടുതൽ സർവീസുകൾ വെട്ടിക്കുറച്ചു. ശനിയാഴ്ച ഓടിയ ബസുകൾ ഇന്നലെ സർവീസ് നടത്തിയില്ല. രാവിലത്തെ 45 സർവീസുകളിൽ 22 ബസുകൾ മാത്രമാണ് ഇന്നലെ ഓടിയത്.
ഉച്ചയ്ക്കുശേഷം നടത്തേണ്ട 34 സർവീസുകളിൽ 10 ബസുകൾ മാത്രമാണ് ഓടിയത്. കളക്ഷൻ കുടുതൽ ലഭിക്കുന്ന കാസർഗോഡ് ഭാഗത്തേക്കുള്ള ടൗൺ ടു ടൗൺ ബസുകൾ സർവീസ് നടത്തി. മലയോര മേഖലയായ കുടിയാന്മല ഭാഗത്തേക്ക് അഞ്ചു സർവീസുകളിൽ രണ്ടു ബസുകൾ മാത്രമാണ് ഓടിയത്.
ഇരിട്ടി ഭാഗത്തേക്ക് ഒരു ബസ് മാത്രമാണ് സർവീസ് നടത്തിയത്. ദീർഘദൂര സർവീസുകളിൽ തൃശൂർ, കോഴിക്കോട് സർവീസുകളും ഉച്ചയ്ക്കുശേഷമുള്ള തിരുവനന്തപുരം ഭാഗത്തേക്കുള്ള ഒന്നും കോട്ടയം ഭാഗത്തേക്കുള്ള ഒന്നും സർവീസുകൾ വെട്ടിച്ചുരുക്കി.
ഇന്നത്തെ സർവീസുകൾക്കാവശ്യമായ ഡീസൽ സ്റ്റോക്ക് വന്നതിനാൽ ഇന്ന് ജില്ലയിൽ കെഎസ്ആർടിസി മുഴുവൻ സർവീസുകളും നടത്തുമെന്ന് അധികൃതർ അറിയിച്ചു.
previous post