തിരുവനന്തപുരം: ലഹരിക്ക് അടിമകളായ 70% പേരും 10 നും 15നും ഇടയിലെ പ്രായത്തിൽ ഉപയോഗം തുടങ്ങിയതാണെന്നു എക്സൈസ് വകുപ്പിന്റെ സർവേ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ലഹരി ഉപയോഗം കേരളസമൂഹത്തെ എത്രത്തോളം ബാധിച്ചെന്നും ഉപയോഗത്തിന്റെ തോതും രീതിയും മനസ്സിലാക്കാനും 1 ലക്ഷം യുവാക്കളെ നേരിട്ട് കണ്ട് സമഗ്ര സർവേയ്ക്കു തീരുമാനമെടുത്തു.
1000 സ്കൂളുകളിലെ സ്റ്റുഡന്റ് പൊലീസ് കെഡറ്റിനെക്കൂടി സർവേയ്ക്കു നിയോഗിക്കും. ലഹരി ഉപയോഗിക്കുന്നതായി സംശയിക്കുന്നവരെ കണ്ടെത്തിയാവും പ്രധാനമായും സർവേയെന്ന് എക്സൈസ് കമ്മിഷണർ എഡിജിപി എസ്. ആനന്ദകൃഷ്ണൻ പറഞ്ഞു. ലഹരിക്ക് അടിമകളും കടത്തിലും മറ്റും പ്രതികളുമായ 700 യുവാക്കളിലാണ് ആദ്യ സർവേ നടത്തിയത്.