ന്യൂഡൽഹി: മങ്കിപോക്സിന്റെ വ്യാപനത്തിൽ ലോകത്തിൽ ഇതുവരെ ഇരുപത്തിരണ്ടായിരത്തിനടുത്ത് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മരണനിരക്ക് ലോകത്താകമാനം തന്നെ വളരെ കുറവാണെന്നതാണ്
യാഥാർഥ്യം. ലഭ്യമായ കണക്കുകൾ പ്രകാരം തൃശ്ശൂർ സ്വദേശിയായ ഇരുപത്തിയൊന്നുകാരന്റേത് മങ്കിപോക്സ് ബാധിച്ചുള്ള രാജ്യത്തെ ആദ്യത്തെയും ലോകത്തെ ഒൻപതാമത്തെയും മരണമാണ്. മുമ്പ് മരിച്ച പലരോഗികളിലും തന്നെ ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നെന്നാണ് വിവരം. മങ്കിപോക്സിന്റെ കാര്യത്തിൽ മരണകാരങ്ങൾ പലതാവാം. അതിൽ ഏറ്റവും സാധ്യതയുള്ളത് തലച്ചോറിനെ ബാധിക്കുന്ന രീതിയിലേക്ക് പോവുകയും (എൻസഫലൈറ്റിസ്) അതിന്റെ ഭാഗമായി തലച്ചോറിലേക്ക് നീർക്കെട്ട് കൂടുകയും മരണം സംഭവിക്കുകയും ചെയ്യുക എന്നതാണ്.
മങ്കിപോക്സിന്റെ ഫലമായി പ്രതിരോധ ശക്തി കുറയുമ്പോൾ മറ്റ് ബാക്ടീരിയൽ അണുബാധ മൂലം സെപ്സിസ് എന്ന ഘട്ടത്തിലേക്ക് പോവുകയും മരണം സംഭവിക്കുകയും ചെയ്യാം, ഹാർട്ടിന്റെ മസിലുകളെ ബാധിക്കുന്ന മയോകാർഡൈറ്റസ് എന്ന അവസ്ഥ ഉണ്ടാവുകയാണ് മറ്റൊന്ന്. ഇത് പോലതന്നെ ഗുഹ്യഭാഗത്ത് വലിയ രീതിയിലേക്ക് വ്രണങ്ങൾ ഉണ്ടാക്കുന്ന ഫോർണിയർ ഗ്യാൻഗ്രെൻ (Fournier Gangrene), കാഴ്ച നഷ്ടപ്പെടുന്ന രീതിയിലേക്ക് കണ്ണിലേക്ക് ഉണ്ടാവുന്ന വലിയ രോഗബാധ എന്നിവയും ഇതിന്റെ വളരെ കുറഞ്ഞ നിരക്കിലാണെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാവാറുണ്ട്.
കേരളത്തിൽ ഇത്തരത്തിൽ ഒരു മരണം സ്ഥിരീകരിച്ച സ്ഥിതിക്ക് നാം ശ്രദ്ധിക്കേണ്ട ചില പ്രത്യേക വസ്തുതകൾ ഉണ്ട്. ഗുരുതരാവസ്ഥ വളരെ കുറവാണെങ്കിലും ചില വ്യക്തികളിൽ എങ്കിലും രോഗം മരണകാരണമായേക്കാം, ഒപ്പം ടെസ്റ്റിങ് സംവിധാനം വിപുലമാക്കേണ്ടത് അത്യാവശ്യമാണ്.
ഇപ്പോഴും കോവിഡിന്റെ കാര്യത്തിൽ തുടക്കത്തിൽ ചെയ്തതുപോലെ വിദേശ രാജ്യങ്ങളിൽ നിന്ന് തിരിച്ചുവന്ന ആൾക്കാരിൽ മാത്രമാണ് ടെസ്റ്റിങ് നടത്തുന്നത്. അതിൽ നിന്നും മാറി, മങ്കിപോക്സിന് സമാനമായ രോഗലക്ഷണങ്ങൾ ഉള്ള മുഴുവൻ പേരേയും ടെസ്റ്റിങ്ങിന് വിധേയമാക്കി രോഗമില്ല എന്ന് ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്.
മങ്കിപോക്സിന് ആന്റിവൈറൽ മരുന്നുകൾ ലഭ്യമാണ്. സാധാരണ രീതിയിൽ അത് ഉപയോഗിക്കേണ്ടി വരാറില്ലെങ്കിലും രോഗി ഗുരുതരമാവുന്ന അവസ്ഥയിലും രോഗപ്രതിരോധ ശക്തി കുറവുള്ളവരിലേക്ക് രോഗം വരുമ്പോഴും ഇത്തരം മരുന്നുകൾ ഉപയോഗിക്കേണ്ടത് ആവശ്യമാണ്. ആയതിനാൽതന്നെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ടെകോവിർമാറ്റ്, ബ്രിൻസിഡോഫോവിർ പോലുള്ള മരുന്നുകൾ ഉടനടി തന്നെ നമ്മുടെ നാട്ടിലും ലഭ്യമാക്കണം.
മങ്കിപോക്സിന് സമാനമായ രോഗലക്ഷണങ്ങളോ മങ്കിപോക്സ് സ്ഥിരീകരിച്ചവരുമായോ ഏതെങ്കിലും സ്ഥലത്ത് സമ്പർക്കം ഉണ്ടായ ആൾക്കാരിൽ സമാന രോഗലക്ഷണങ്ങൾ ഉണ്ടാവുകയാണെങ്കിൽ തീർച്ചയായും സമ്പർക്ക വിവരം വെളിപ്പെടുത്തുന്നതിൽ നിന്ന് മാറി നിൽക്കരുത്. ഇത് രോഗ നിർണയം വൈകിക്കുന്നതിന് കാരണമാകും.