തിരുവനന്തപുരം: വീടുകളുടെയും വാണിജ്യ കെട്ടിടങ്ങളുടെയും ഉടമസ്ഥരിൽ നിന്നു നിർമാണ തൊഴിലാളി ക്ഷേമനിധി സെസ് കുടിശിക പിരിച്ചെടുക്കുന്നതു തൊഴിൽ വകുപ്പ് പുനരാരംഭിച്ചതോടെ ലഭിച്ചതു കോടികൾ. 1995 നവംബർ മൂന്നിനു ശേഷം 10 ലക്ഷം രൂപയിൽ ഏറെ ചെലവഴിച്ചു നിർമിച്ച വീടുകൾക്കും വാണിജ്യ കെട്ടിടങ്ങൾക്കും ചെലവഴിച്ച തുകയുടെ 1% ആണ് ചില നിബന്ധനകൾക്കും വിധേയമായി ഒറ്റത്തവണ സെസ്. കുടിശിക പിരിച്ചെടുക്കാൻ തൊഴിൽ വകുപ്പ് ഈയിടെ നടത്തിയ ജില്ലാ അദാലത്തുകൾ വഴി മാത്രം 283 കോടി രൂപ പിരിഞ്ഞു കിട്ടി.
10 ലക്ഷത്തിൽ താഴെ നിർമാണ ചെലവ് ഉള്ളതും 100 ചതുരശ്ര മീറ്ററിൽ (1077 ചതുരശ്ര അടി) താഴെ വിസ്തീർണം ഉള്ളതുമായ ഗാർഹിക കെട്ടിടങ്ങൾക്ക് സെസ് നൽകേണ്ട. കുടിശിക പിരിക്കുമ്പോൾ, കെട്ടിടങ്ങളുടെ തറ വിസ്തീർണവും (പ്ലിന്ത് ഏരിയ) കാലപ്പഴക്കവും അനുസരിച്ചാണ് സെസ് നിർണയിക്കുക. പഴയ കെട്ടിടങ്ങളിൽ ചിലതിന് സെസിൽ ഇളവ് ഉണ്ട്.