ന്യൂഡൽഹി: സ്പൈസ് ജെറ്റ് വിമാന കമ്പനിക്കെതിരെ ഡിജിസിഎ(ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) നടപടി. തുടർച്ചയായി സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഡിജിസിഎ നടപടി സ്വീകരിച്ചത്. വേനൽക്കാല ഷെഡ്യൂളിൽ നിലവിലുള്ളതിന്റെ 50 ശതമാനം വിമാനസർവീസുകൾ മാത്രമേ പാടുള്ളൂ എന്ന് ഡിജിസിഎ നിർദ്ദേശിച്ചു. അടുത്ത എട്ട് ആഴ്ചത്തേക്ക് ആണ് സർവീസുകൾ കുറയ്ക്കാൻ ഡിജിസിഎ നിർദേശിച്ചത്. ഈ കാലയളവിൽ കർശന നിരീക്ഷണം ഉണ്ടാകുമെന്നും ഡിജിസിഎയുടെ നിർദേശത്തിൽ പറയുന്നു.
തുടർച്ചയായ സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഡിജിസിഎ നേരത്തെ സ്പൈസ് ജെറ്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു എങ്കിലും മറുപടി തൃപ്തികരമാകാത്തതിനെത്തുടർന്നാണ് നടപടിയിലേക്ക് നീങ്ങിയത്. ജൂൺ 19 ന് ശേഷം 18 ദിവസത്തിനിടെ എൻജിനിൽ തീപിടിത്തം, കാബിനിൽ പുക, വിൻഡ് ഷീൽഡിൽ വിള്ളൽ തുടങ്ങി വിമാന സുരക്ഷയുമായി ബന്ധപ്പെട്ട് ജെറ്റ് വിമാനങ്ങളിൽ എട്ട് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് വിഷയത്തിൽ ഡിജിസിഎ ഇടപെട്ടത്.
ഡിജിസിഎ ഉത്തരവ് പാലിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും വിമാനസർവീസുകൾ റദ്ദാക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും സ്പൈസ്ജെറ്റ് അറിയിച്ചു. യാത്രക്കാർ കുറവുള്ള സീസണായതിനാൽ മറ്റു വിമാന കമ്പനികളെ പോലെ സ്പൈസ് ജെറ്റും വരുന്ന സർവീസുകൾ പുനക്രമീകരിച്ചിരുന്നു. അതിനാൽ ഡിജിസിഎ ഉത്തരവ് കമ്പനിയുടെ സർവീസുകളെ ബാധിക്കില്ലെന്നും സർവീസുകൾ റദ്ദാക്കേണ്ടി വരില്ലെന്നും സ്പൈസ്ജെറ്റ് വക്താവ് വ്യക്തമാക്കി.