പേരാവൂർ ആസ്പത്രി ഭൂമി കൈയേറി വ്യക്തി നിർമിച്ച കെട്ടിടവും വീടും ഏഴ് വർഷത്തെ നിയമനടപടികൾക്കുശേഷം ഇക്കഴിഞ്ഞ ഫെബ്രുവരി 21-നാണ് പൊളിച്ചുമാറ്റി റവന്യൂവകുപ്പ് ആരോഗ്യവകുപ്പിന് തിരിച്ചുപിടിച്ച് നൽകിയത്. ആസ്പത്രിസ്ഥലത്തിന് അവകാശമുന്നയിച്ച് 2019 സെപ്‌റ്റംബറിൽ മുൻസിഫ് കോടതിയിൽ വ്യക്തി നല്കിയ മറ്റൊരു കേസ് മൂന്നുവർഷത്തിനു ശേഷം ഫീസടയ്ക്കാത്തതിന്റെ പേരിൽ കോടതി തള്ളുകയും ചെയ്തു. 2021 ഫെബ്രുവരിയിൽ കൂത്തുപറമ്പ് മുൻസിഫ് കോടതിയിലും 2021 ജൂലായിൽ ഹൈക്കോടതിയിലും ആസ്പത്രി ഭൂമിയിലെ റോഡിന് അവകാശമുന്നയിച്ച് സമീപവാസികൾ നല്കിയ കേസുകളും അതിന്മേലുള്ള സ്റ്റേയും നിലവിലുണ്ട്. ആസ്പത്രിഭൂമിയുടെ നിർവാഹകരായ പേരാവൂർ പഞ്ചായത്തോ ആരോഗ്യവകുപ്പോ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ കൃത്യമായി കോടതികളിൽ നല്കുന്നതിൽ വീഴ്ച വരുത്തിയതിനാലാണ് കേസുകളും സ്റ്റേയും നീളുന്നത്.