ഭിന്നശേഷി കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് ഒരുമിച്ച് താമസിക്കാവുന്ന നാലു മാതൃകാ അസിസ്റ്റീവ് വില്ലേജ് ആരംഭിക്കുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. മൂളിയാർ (ഉദുമ), കാട്ടാക്കട, നിലമ്പൂർ, പുനലൂർ എന്നിവിടങ്ങളിലാണ് മാതൃകാ അസിസ്റ്റീവ് വില്ലേജുകൾ ആരംഭിക്കുകയെന്നും ധനാഭ്യർഥന ചർച്ചയ്‌ക്ക് മറുപടിയായി അവർ പറഞ്ഞു.
മൂളിയാറിലെ കേന്ദ്രത്തിന് ഊരാളുങ്കൽ സൊസൈറ്റി പ്രാരംഭ നടപടി തുടങ്ങി. നിലമ്പൂരിലും പുനലൂരിലും എംഎൽഎമാർ സ്ഥലം ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. കാട്ടാക്കടയിൽ ഓട്ടിസം ബാധിതനായ കുട്ടിയുടെ അച്ഛൻ സൗജന്യമായി നൽകിയ 50 സെന്റ് ഭൂമി ഉപയോഗപ്പെടുത്തും. എല്ലാ ജില്ലയിലും അസിസ്റ്റീവ് വില്ലേജുകൾ ആരംഭിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉച്ചകഴിഞ്ഞ് അധിക ബാച്ച് ആരംഭിക്കുന്നത് പരിഗണനയിലില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. യുജിസി, എഐസിടിഇ മാനദണ്ഡങ്ങൾ പാലിച്ചാകും ക്ലാസുകളെന്നും മന്ത്രി പറഞ്ഞു.