കടയ്ക്കല്‍ കോട്ടപ്പുറം സ്വദേശിനി ജിന്‍സിയെ (25), ഭര്‍ത്താവ് ദീപു (30) കൊലപ്പെടുത്തിയതിന് പിന്നില്‍ കൃത്യമായ ആസൂത്രണം. ഇതിനു മുന്‍പ് കഴുത്തുമുറുക്കി കൊലപ്പെടുത്താന്‍ പ്രതി ശ്രമിച്ചതാണെന്നും പരാതിപ്പെട്ടപ്പോള്‍ പൊലീസ് ഒത്തുതീര്‍പ്പാക്കി വിട്ടെന്നും ബന്ധുക്കള്‍ പറയുന്നു. ജിന്‍സിയുടെ ഫോണ്‍ ഉപയോഗത്തിലുളള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി. കരുതിക്കൂട്ടിയുളള കൊലപാതകത്തിന് ദീപു നേരത്തേയും ശ്രമിച്ചെന്നാണ് ജിന്‍സിയുടെ അമ്മ പറയുന്നത്. വീട്ടില്‍ ആളുളളതില്‍ പലപ്പോഴും നടന്നിരുന്നില്ല. നേരത്തേ കഴുത്തുമറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ കടയ്ക്കല്‍ പൊലീസില്‍ ദീപുവിനെതിരെ ജിന്‍സി പരാതി നല്‍കിയിരുന്നു. ഇനി ആവര്‍ത്തിക്കില്ലെന്ന് പ്രതി പൊലീസിനു മുൻപാകെ ഉറപ്പുനല്‍കിയതു പ്രകാരം അന്ന് ജിന്‍സിയും വിട്ടുവീഴ്ചയ്ക്ക് തയാറായി.
പുതുവത്സരദിനത്തിലാണ് ജിന്‍സിയെ കൊലപ്പെടുത്തിയത്. അന്നു ഫോണ്‍വിളികളെച്ചൊല്ലി ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായി. പിന്നാലെ വെട്ടുകത്തിയുമായി എത്തിയ പ്രതി, ജിന്‍സിയെ മകൾക്കു മുന്നിൽ വച്ച് വെട്ടി പരുക്കേൽപിച്ചു. വെട്ടേറ്റ ജിൻസി ഓടാൻ ശ്രമിച്ചെങ്കിലും അടുക്കളയുടെ ഭാഗത്ത് വീണു. അടുത്തുള്ളവർ ഓടിയെത്തി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ഇരുപത്തിയഞ്ചോളം ആഴത്തിലുളള മുറിവാണ് ജിന്‍സിയുടെ ശരീരത്തിലുണ്ടായിരുന്നത്.
പരേതനായ പുഷ്പന്റെയും കോട്ടപ്പുറം കശുവണ്ടി ഫാക്ടറി തൊഴിലാളി ലതയുടെയും ഏക മകളാണ് ജിൻസി. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. മന്ത്രി ജെ.ചിഞ്ചുറാണി ഉള്‍പ്പെടെയുളളവര്‍ ജിന്‍സിയുടെ വീട്ടിലെത്തി വിവരങ്ങള്‍ തേടി. അതേസമയം, നേരത്തേ കൊലപാതകശ്രമത്തിന് പരാതി ലഭിച്ചപ്പോള്‍ ഒത്തുതീര്‍പ്പാക്കിയത് ജിന്‍സിയുടെ ആവശ്യപ്രകാരം ആയിരുന്നുവെന്നും ഇനി ഉപദ്രവിക്കാതിരുന്നാല്‍ മതി, കേസ് വേണ്ടെന്ന് ജിന്‍സി പറഞ്ഞതുകൊണ്ട് ഒഴിവാക്കിവിട്ടെന്നുമാണ് പൊലീസിന്റെ വിശദീകരണം. ദീപുവിനെ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി.