കണ്ണൂർ: ശക്തമായ മഴയിൽ തലശേരി താലൂക്കിൽ 34 വീടുകൾക്ക് നാശനഷ്ടം. ഒരു വീട് പൂർണമായും 33 വീടുകൾ ഭാഗികമായും തകർന്നു. പാതിരിയാട്ടെ ബി.കെ. മൈമൂനയുടെ വീടാണ് പൂർണമായും തകർന്നത്. ചുഴലിക്കാറ്റിൽ പന്ന്യന്നൂരിൽ 16 വീടുകൾക്ക് നാശനഷ്ടമുണ്ടായി. 16 ഇലക്ട്രിക് പോസ്റ്റുകളും, മരങ്ങളും കടപുഴകി. വ്യാഴാഴ്ച ഉച്ചക്കു ശേഷമുണ്ടായ കാറ്റിലാണ് വൈദ്യുത തൂണും മരങ്ങളും വീണ് വീടുകൾക്ക് നാശനഷ്ടമുണ്ടായത്. പിണറായി വില്ലേജിൽ ജസീന മൻസിലിലെ യമീമയുടെ വീട് ഭാഗികമായി തകർന്നു. പാനൂരിലും നാലു വീടുകൾ ഭാഗികമായി തകർന്നു.
കോടിയേരിയിൽ പരവന്റവിട വിശാലാക്ഷി, വാഴയിൽ വലിയപറമ്പത്ത് ശ്രീമതി, കല്ലിൽ വിശ്വനാഥൻ, ബാവീട്ടിൽ പാറു അമ്മ എന്നിവരുടെ വീടുകൾക്കും നാശനഷ്ടമുണ്ടായി. ചൊക്ലിയിലെ കുന്നുമ്മൽ നാരായണി, കൊളവല്ലൂരിലെ രാധ മടത്തിയുള്ളതി, തിരുവങ്ങാട്ടെ പുളിക്കൽ മുനീർ, മാങ്ങാട്ടിടത്തെ കെ.കെ. ആയിഷ എന്നിവരുടെ വീടുകൾക്കും നാശനഷ്ടമുണ്ടായി. ഇരിട്ടി താലൂക്കിലെ കരിവണ്ണൂർ മൊടച്ചാത്തി വീട്ടിൽ പി.വി. രാജേഷ്, മാട്ടറ വാഴയിൽ അബ്ദുള്ള എന്നിവരുടെ വീടുകൾ തെങ്ങ് വീണ് ഭാഗികമായി തകർന്നു. തളിപ്പറമ്പ് താലൂക്കിലെ മൊറാഴ വില്ലേജിൽ കരക്കാടൻ ജാനകിയുടെ വീട് ,കുറ്റ്യേരി വില്ലേജിലെ വെള്ളാവിലെ ഷാജിയുടെ വീട്ടിലെ തൊഴുത്ത് എന്നിവ ഭാഗികമായി തകർന്നു.കണ്ണൂർ താലൂക്കിലെ അഴീക്കോട് സൗത്ത് വില്ലേജിലെ ചന്തുവിന്റെ വീട് ഭാഗികമായി തകർന്നു.