തളിപ്പറമ്പ് നഗരസഭയ്ക്ക് 2020-21 സാമ്പത്തിക വർഷം വിനിയോഗത്തിലെ കുറവ് കാരണം 7. 61 കോടി രൂപ പാഴായതായി ഓഡിറ്റ് റിപ്പോർട്ട്. 2020-21 വർഷത്തിൽ 271 സ്പിൽ ഓവർ പ്രോജക്ടുകളും 163 പുതിയ പ്രോജക്ടുകളുമാണ് ഉണ്ടായിരുന്നത്. ആകെ 434 പദ്ധതികൾ. എന്നാൽ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചത് 200 പദ്ധതികൾക്കു മാത്രം. 31, 10, 91, 237 രൂപ വകയിരുത്തിയെങ്കിലും 15, 51, 55, 200 രൂപ മാത്രമാണ് ചെലവഴിക്കാനായത്. ചെലവഴിക്കാത്ത തുക 7, 61, 31, 170 രൂപ നഷ്ടപ്പെട്ടു. തുക നഷ്ടപ്പെട്ടതിന് ബന്ധപ്പെട്ട നിർവഹണ ഉദ്യോഗസ്ഥർക്കും ഭരണസമിതിക്കും ഒരുപോലെ ഉത്തരവാദിത്വമുണ്ടെന്നും റിപ്പോർട്ടിലുണ്ട്. നിർവഹണ ശേഷിക്ക് ഉപരിയായി വൻതോതിൽ പ്രോജക്ടുകൾ തയ്യാറാക്കിയത് പ്രധാന അപാകം. ആസൂത്രണം ചെയ്യുന്നതിൽ പിഴവുപറ്റി. മോണിട്ടറിങ് വിഭാഗം പ്രവർത്തിച്ചില്ലെന്നും ആക്ഷേപമുണ്ട്.